രണ്ടാം സെമിയിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്, ഇന്ത്യയെ ബാറ്റിംഗിനയച്ച് ബട്ട്ലർ, പന്ത് ടീമിൽ
ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഫൈനല്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യ അല്പസമയത്തിനകം ഇറങ്ങും. അഡ്ലെയ്ഡ് ഓവലില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം സെമിയില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.
ടോസ് നേടിയ ഇംഗ്ലീഷ് നായകന് ജോസ് ബട്ലര് ബൗളിംഗ് തെരഞ്ഞെടുക്കുകയായികുന്നു. ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ ഡേവിഡ് മലാനും മാര്‍ക്ക് വുഡും കളിക്കുന്നില്ല. ഫിലിപ് സാള്‍ട്ടും ക്രിസ് ജോര്‍ദാനുമാണ് പകരക്കാര്‍. അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് റിഷഭ് പന്തിനെ രോഹിത് ശര്‍മ്മ നിലനിര്‍ത്തി.
ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയുടേത്. ഇന്ത്യ ഗ്രൂപ്പു ജേതാക്കളായപ്പോള്‍ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍ പലപ്പോഴും ഇന്ത്യക്ക് സെമിയിലും ഫൈനലിലും കാലിടറിയിട്ടുണ്ടെന്നതും ആശങ്കയാണ്.
ഇന്ത്യൻ ടീം: കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.
ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്ലർ, അലക്സ് ഹെയ്ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, മൊയീൻ അലി, സാം കുറാൻ, ക്രിസ് ജോർദാൻ, ക്രിസ് വോക്സ്, ആദിൽ റഷീദ്.






































