പിന്നിൽ നിന്നും തിരിച്ചടിച്ച് ടോട്ടനം; ആവേശോജ്വല വിജയം.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന് തകർപ്പൻ വിജയം. ബേൺമൗത്തിനെതിരെ അവരുടെ മൈതാനമായ വിറ്റാലിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2 ഗോളിന് പിന്നിൽ നിന്ന ശേഷം 3 ഗോൾ തിരിച്ചടിച്ചുകൊണ്ടാണ് അൻ്റോണിയോ കോൻ്റെയും സംഘവും തങ്ങളുടെ കരുത്തുകാട്ടിയത്. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ സന്ദർശകരായ സ്പർസ് ഒരു ഗോളിന് പിന്നിൽ പോയി. 22ആം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും പന്തുമായി കുതിച്ച ടവേണിയർ കീഫെർ മൂറിന് പന്ത് മറിച്ചുനൽകി. പന്ത് വന്ന വഴി തന്നെ ഒരു കർവിങ് ഷോട്ടിലൂടെ താരം സ്പർസ് കീപ്പർ ലോറിസിനെ നിസഹായനാക്കിക്കൊണ്ട് ഗോളാക്കി മാറ്റി. അതിന് ശേഷം രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾ മാത്രം കഴിയവേ ബേൺമൗത്ത് തങ്ങളുടെ രണ്ടാം ഗോളും സ്വന്തമാക്കി. ഇത്തവണയും വലകുലുക്കിയത് മൂർ തന്നെയായിരുന്നു. ബോക്സിൻ്റെ വലത് പാർശ്വത്തിൽ നിന്നും സ്മിത്ത് നൽകിയ ക്രോസ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ താരം പന്ത് വലയിൽലെത്തിച്ചു. അതോടെ സ്പർസ് 2 ഗോളിന് പിറകിലായി. എന്നാൽ കളി കാണാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. 57ആം മിനിറ്റിൽ ഹോജ്ബർഗിൻ്റെ ത്രൂ പാസ്സിന് ഓടിക്കയറിയ ലെഫ്റ്റ് വിങ്ങർ സെസ്സഗ്നൺ ഒരു മികച്ച ഇടംകാലൻ ഷോട്ടിലൂടെ സ്പർസിന് വേണ്ടി ഒരു ഗോൾ മടക്കി. സ്കോർ 2-1. പിന്നീട് 73ആം മിനിറ്റിൽ സ്പർസിന് അനുകൂലമായി പെരിസിച്ച് എടുത്ത കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ഡേവിസ് സന്ദർശകരെ ഒപ്പമെത്തിച്ചു.
എന്നാൽ അവിടംകൊണ്ടും ഒന്നും അവസാനിച്ചിരുന്നില്ല. ഇഞ്ചുറി ടൈമിൽ ലഭിച്ച മറ്റൊരു കോർണറിലൂടെ സ്പർസ് തങ്ങളുടെ വിജയഗോൾ കണ്ടെത്തി. സൺ എടുത്ത കോർണർ ബോക്സിൽ പറന്നിറങ്ങി. ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് വന്നത് ബെൻ്റങ്കറിന് നേർക്ക്. താരത്തിൻ്റെ ഷോട്ട് ബേൺമൗത്ത് കീപ്പറെ കാഴ്ചക്കാരൻ ആക്കിക്കൊണ്ട് വലയിൽ പതിച്ചു. കളി കണ്ടിരുന്ന സ്പർസ് ആരാധകർ ആനന്ദനൃത്തമാടിയ നിമിഷം. ഒരു സിനിമാറ്റിക് ക്ലൈമാക്സ്. അങ്ങനെ മത്സരം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടോട്ടനം കൈപ്പിടിയിൽ ഒതുക്കി.
ഈയൊരു വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും അവർക്ക് 26 പോയിൻ്റ് നേടുവാൻ കഴിഞ്ഞു. നിലവിൽ മൂന്നാം സ്ഥാനത്താണ് സ്പർസിൻ്റെ സ്ഥാനം. അത്രയും മത്സരങ്ങളിൽ നിന്നും 13 പോയിൻ്റ് നേടിയ ബേൺമൗത്ത് ടേബിളിൽ 14ആം സ്ഥാനത്താണ്.