ചെൽസിയെ തകർത്ത് തരിപ്പണമാക്കി ബ്രൈറ്റൺ.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ചെൽസിക്ക് നാണംകെട്ട തോൽവി. ബ്രൈറ്റൺ & ഹോവ് ആൽബിയോണിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗ്രഹാം പോട്ടറും സംഘവും അടിയറവ് പറഞ്ഞത്. ബ്രൈറ്റണിൻ്റെ മൈതാനമായ പാൽമെർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2 സെൽഫ് ഗോളുകളാണ് ചെൽസി വഴങ്ങിയത്. മത്സരത്തിൻ്റെ 5ആം മിനിറ്റിൽ തന്നെ ബ്രൈറ്റൺ ആദ്യ വെടിപൊട്ടിച്ചു. മിറ്റോമയുടെ പാസിൽ നിന്നും 2 ചെൽസി പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കിക്കൊണ്ട് ട്രോസ്സാർഡ് ആണ് ആതിഥേയർക്കായി വലകുലുക്കിയത്. അതിന് ശേഷം 14 മിനിറ്റിൽ രണ്ടാം ഗോളും വന്നു. ഇത്തവണ ബ്രൈറ്റൺ എടുത്ത കോർണർ ക്ലിയർ ചെയ്യുവാൻ ശ്രമിക്കുന്നതിനിടയിൽ ചെൽസി താരം ലോഫ്ടസ് ചീക്കിൻ്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുകയായിരുന്നു. അതോടെ കാര്യങ്ങൾ ബ്രൈറ്റണിൻ്റെ വരുതിയിലായി. അതിൻ്റെ ഫലമെന്നോണം 42ആം മിനിറ്റിൽ ബ്രൈറ്റൺ തങ്ങളുടെ ലീഡ് 3 ആക്കി മാറ്റി. ഇത്തവണ ഒരു ക്രോസ് ക്ലിയർ ചെയ്യുവാൻ ശ്രമിക്കുന്നതിനിടയിൽ ഡിഫൻഡർ ചലോബയുടെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുകയായിരുന്നു. അതോടെ ആദ്യ പകുതിയിൽ തന്നെ മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കുവാൻ ആതിഥേയർക്കായി.
പിന്നീട് രണ്ടാം പകുതിയിൽ 48ആം മിനിറ്റിൽ തന്നെ കായ് ഹാവർട്സിലൂടെ ചെൽസി ഒരു ഗോൾ മടക്കി. ഗാല്ലഘർ ബോക്സിലേക്ക് നീട്ടി നൽകിയ ക്രോസ് ഒരു മികച്ച ഹെഡ്ഡറിലൂടെ ഹാവർട്സ് വലയിലാക്കി. എന്നാൽ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരുവാൻ ചെൽസിക്കായില്ല. ഏറ്റവുമൊടുവിൽ ഇഞ്ചുറി ടൈമിൻ്റെ 2ആം മിനിറ്റിൽ പാസ്കൽ ഗ്രോസിലൂടെ ബ്രൈറ്റൺ ചെൽസിയുടെ മേൽ അവസാന ആണിയും അടിച്ചു. സ്കോർ 4-1. അധികം വൈകാതെ തന്നെ മത്സരത്തിന് തിരശ്ശീല വീണു. ഈയൊരു തകർപ്പൻ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി ബ്രൈറ്റൺ 7ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 21 പോയിൻ്റ് നേടിയ ചെൽസി 5ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.