നന്ദകുമാറിൻ്റെ തകർപ്പൻ ഗോളിൽ ബംഗളുരുവിനെ മറികടന്ന് ഒഡീഷ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു എഫ്സിക്കെതിരെ ഒഡീഷയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷ ജയിച്ചുകയറിയത്. ഒഡീഷയുടെ സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നന്ദകുമാർ ശേഖറാണ് ആതിഥേയർക്കായി ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയുടെ 33 ആം മിനിറ്റിലാണ് നന്ദകുമാറിൻ്റെ ഗോൾ പിറന്നത്. കളിയിൽ ഒഡീഷയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് ലെഫ്റ്റ് ബാക്ക് താരമായ സാഹിൽ പൻവാർ എടുത്തെങ്കിലും പന്ത് ബംഗളുരു പ്രതിരോധം ക്ലിയർ ചെയ്തു. എന്നാൽ പന്ത് നേരെ ചെന്നത് ബോക്സിന് വെളിയിൽ കാത്തുനിന്ന നന്ദകുമാറിൻ്റെ കാലുകളിലേക്ക് ആയിരുന്നു. ഒട്ടും വൈകിപ്പിക്കാതെ ബോക്സിന് വെളിയിൽ നിന്നും താരം തൊടുത്ത ബുള്ളറ്റ് ഷോട്ട് ബംഗളുരു ഗോൾകീപ്പർ സന്ധുവിനെ മറികടന്ന് വലയിൽ പതിച്ചു. ഒരു വെടിക്കെട്ട് ഗോൾ എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. ഈയൊരു ഗോളിൽ ലീഡ് നേടിയ ഒഡീഷ മത്സരത്തിലുടനീളം അത് കൈവിടാതെ കാത്തു. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയർ വിജയിക്കുകയായിരുന്നു.
മറുപടി ഗോൾ നേടുവാൻ പറയത്തക്കവണ്ണമുള്ള അവസരങ്ങൾ ഒന്നും തുറന്നെടുക്കാൻ ബംഗളുരുവിനായില്ല. ആകെ 2 ഷോട്ടുകളാണ് മത്സരത്തിൽ ഒഡീഷൻ പോസ്റ്റിലേക്ക് സന്ദർശകർ അടിച്ചത്. അതേസമയം ഒഡീഷയുടേത് കുറച്ചുകൂടി മൂർച്ചയുള്ള ആക്രമണമായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് മത്സരം 1-0 എന്ന നിലയിൽ അവസാനിപ്പിക്കാൻ ബംഗളുരുവിന് കഴിഞ്ഞത്.
എന്തായാലും ഈയൊരു വിജയത്തോടെ 4 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റുമായി ടേബിളിൽ ഹൈദരാബാദിനെ മറികടന്നുകൊണ്ട് തലപ്പത്തേക്ക് കയറുവാൻ ഒഡീഷ എഫ്സിക്ക് സാധിച്ചു. 4 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് മാത്രമുള്ള ബംഗളുരു ടേബിളിൽ 6ആം സ്ഥാനത്താണ്.