യുവെൻ്റസിനെ കീഴടക്കി ബെനഫിക്ക നോക്കൗട്ടിൽ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെനഫിക്കയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചത്. പോർച്ചുഗീസ് താരം റാഫ സിൽവയുടെ ഇരട്ട ഗോളാണ് ബെനഫിക്കയുടെ വിജയത്തിൽ നിർണായകമായത്. മത്സരത്തിൻ്റെ 17ആം മിനിറ്റിൽ തന്നെ ഡിഫൻഡർ അൻ്റോണിയോ സിൽവയിലൂടെ ബെനഫിക്ക ലീഡ് നേടി. കോർണർ ആണ് ഒടുവിൽ ഗോളിൽ കലാശിച്ചത്. വെറും 4 മിനിട്ടിൻ്റെ ഇടവേളയിൽ അതിനുള്ള മറുപടി യുവെ നൽകി. വ്ലഹോവിച്ചിൻ്റെ അസിസ്റ്റിൽ നിന്നും മോയിസെസ് കീൻ ആണ് ഗോൾ നേടിയത്. എന്നാൽ 26ആം മിനിറ്റിൽ ബോക്സിൽ വെച്ച് ക്വാഡ്രാഡോയുടെ കയ്യിൽ പന്ത് തട്ടിയത്തിന് റഫറി ബെനഫിക്കയ്ക്ക് അനുകൂലമായി പെനൽറ്റി വിളിച്ചു. കിക്ക് എടുത്ത ജൊവാവോ മരിയയ്ക്ക് പിഴച്ചില്ല. സ്കോർ 2-1. ശേഷം 35ആം മിനിറ്റിൽ മരിയോയുടെ പാസിൽ നിന്നും റാഫ സിൽവ ബെനഫിക്കയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. അതോടെ ആദ്യ പകുതി 3-1 ന് അവസാനിപ്പിക്കാൻ ആതിഥേയർക്കായി.
രണ്ടാം പകുതിയിൽ മത്സരം ആരംഭിച്ച് 5 മിനിറ്റ് തികഞ്ഞപ്പോഴേക്കും റാഫ ഇരട്ട ഗോളും ടീമിൻ്റെ നാലാം ഗോളും പൂർത്തിയാക്കി. വിങ് ബാക്ക് താരം അലക്സ് ഗ്രിമാൾഡോയാണ് ഗോളിന് വഴിയൊരുക്കിയത്. ശേഷിച്ച സമയം ഗോൾ മടക്കാൻ ആയി കിണഞ്ഞു പരിശ്രമിച്ച യുവൻ്റസ് 2 മിനിട്ടിൻ്റെ ഇടവേളയിൽ 2 ഗോളുകൾ സ്വന്തമാക്കിക്കൊണ്ട് മത്സരം 4-3 എന്ന നിലയിലാക്കി. 77,79 മിനിറ്റുകളിൽ മിലിച്ച്, മക്കെന്നി എന്നിവരാണ് യുവെക്കായി ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് ഒരു ഗോൾ കൂടി നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ യുവെയെ ബെനഫിക്ക അനുവദിച്ചില്ല. അതോടെ മത്സരം 4-3 എന്ന സ്കോറിന് അവസാനിച്ചു.
ഇതോടെ 5 മത്സരങ്ങളിൽ നിന്നും 11 പോയിൻ്റ് നേടിയ ബെനഫിക്ക നോക്കൗട്ട് ഉറപ്പിച്ചു. അതേ സമയം 5 മത്സരങ്ങളിൽ നിന്നും വെറും 3 പോയിൻ്റ് മാത്രമുള്ള യുവൻ്റസ് ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുമെന്ന് ഉറപ്പായി. ഇനി യുവെൻ്റസിന് യൂറോപ്പ ലീഗിൽ കളിക്കാം.