സന്നാഹത്തിൽ ഓസീസിനെ കീഴടക്കി ഇന്ത്യ.!
ഐസിസി ടി20 വേൾഡ്കപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കിക്കൊണ്ട് ഇന്ത്യ കരുത്തുകാട്ടി. ബ്രിസ്ബനിലെ ഗാബ്ബ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ക്യാപ്റ്റൻ രോഹിത് ശർമയും കെഎൽ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 57 റൺസ് നേടിയ രാഹുലാണ് ഇന്ത്യയുടെ ടോപ്സ്കോറർ. സൂര്യകുമാറും ഇന്ത്യയ്ക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 33 പന്തിൽ 50 റൺസ് ആണ് താരം നേടിയത്. കാർത്തിക്, കോഹ്ലി, രോഹിത് എന്നിവർ യഥാക്രമം 20,19,14 റൺസുമായി ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തുപകർന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് ആണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ്ക്കും മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. 54 പന്തിൽ പന്തിൽ 76 റൺസ് നേടിയ ക്യാപ്റ്റൻ ഫിഞ്ചാണ് ഓസീസിൻ്റെ ടോപ്സ്കോറർ. സഹഓപ്പണറായ മിച്ചൽ മാർഷ് 18 പന്തിൽ 35 റൺസ് നേടി. പിന്നീട് 16 പന്തിൽ 23 റൺസ് നേടിയ മാക്സ്വെല്ലിനൊഴികെ മറ്റാർക്കും ടീമിനായി അധികം സംഭാവനകൾ നൽകുവാൻ കഴിഞ്ഞില്ല. അങ്ങനെ ഓസീസിൻ്റെ മറുപടി 180 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് 6 റൺസ് വിജയം. 1 ഓവറിൽ 4 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യൻ ബോളർമാരിൽ മുന്നിട്ട്നിന്നത്. ഭുവി 2 വിക്കറ്റ് സ്വന്തമാക്കി. ഓസീസ് നിരയിൽ കെയ്ൻ റിച്ചാർഡ്സൺ 4 വിക്കറ്റ് നേടി.
ഇംഗ്ലണ്ട്, പാകിസ്താൻ ടീം അംഗങ്ങൾ ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണുവാൻ ഗ്യാലറിയിൽ ഉണ്ടായിരുന്നു. ഇരുടീമുകളും തമ്മിലുള്ള സന്നാഹ മത്സരം അതിന് ശേഷമുണ്ടായിരുന്നു.






































