ഡിഫൻഡർ ഗോളി നിൽക്കേണ്ടി വന്നു; ബംഗളുരുവിനെതിരെ ചെന്നൈയിന് ആവേശ സമനില.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ, ബംഗളുരു പോരാട്ടം സമനിലയിൽ കലാശിച്ചു. നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. മുഴുവൻ സബ്സ്റ്റിറ്റ്യൂഷനുകളും നടത്തിയതിനു ശേഷം ചെന്നൈയിൻ ഗോൾ കീപ്പർ ദേബ്ജിത് മജൂംദാർ റെഡ് കാർഡ് കിട്ടി പുറത്തുപോയത് കളിയിൽ അസാധാരണ നിമിഷങ്ങൾക്ക് വഴിയൊരുക്കി. സബ്സ്റ്റിറ്റ്യൂഷനുകൾ പൂർത്തിയായതിനാൽ ചെന്നൈക്ക് പകരം ഗോൾകീപ്പറെ കളത്തിലിറക്കുവാൻ സാധിച്ചില്ല. അതിനാൽ ഇറാനിയൻ ഡിഫൻഡർ വഫാ ഹഖമനേഷിയാണ് ശേഷിച്ച സമയം ചെന്നൈയുടെ ഗോൾവലയം കാത്തത്. ചെന്നൈയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചതും മികച്ച പ്രകടനം പുറത്തെടുത്തതും ആതിഥേയർ തന്നെയായിരുന്നു. പക്ഷേ അവസാന നിമിഷങ്ങളിൽ 10 പേരുമായി കളിക്കേണ്ടി വന്നത് ചെന്നൈക്ക് തിരിച്ചടിയായി.
മത്സരത്തിൻ്റെ നാലാം മിനിറ്റിൽ തന്നെ ബംഗളുരു മുന്നിലെത്തിയിരുന്നു. റൈറ്റ് വിങ്ങർ ആയ ശിവശക്തി നാരായണൻ്റെ ക്രോസിൽ നിന്നും ഒരു ബാക്ക്ഫ്ലിപ്പ് ഹെഡ്ഡറിലൂടെ ഫിജിയൻ താരം റോയ് കൃഷ്ണയാണ് ബംഗളുരുവിനായി ഗോൾ നേടിയത്. എന്നാൽ ഈയൊരു ആനുകൂല്യം മുതലെടുക്കുവാൻ ടീമിനായില്ല. മത്സരത്തിലുടനീളം മികച്ച ആക്രമണം പുറത്തെടുത്ത ചെന്നൈയിൻ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസണിൽ ചെന്നൈയിൽ എത്തിയ മലയാളിതാരം കെ പ്രശാന്തിലൂടെ ഗോൾ മടക്കി. പീറ്റർ സ്ലിസ്കോവിച്ച് നൽകിയ ത്രൂബോൾ പാസിൽ നിന്നും ഒരു ഗംഭീര ഫീനിഷിലൂടെയാണ് പ്രശാന്ത് ചെന്നൈയിനെ ഒപ്പമെത്തിച്ചത്. അതോടെ 1-1 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ലീഡ് നേടുവാനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. മത്സരത്തിൻ്റെ 82ആം മിനിറ്റിലാണ് ചെന്നൈ ഗോൾ കീപ്പർ മജൂംദാറിന് റെഡ്കാർഡ് കണ്ട് പുറത്തു പോകേണ്ടിവരുന്നത്. പന്തുമായി മുന്നേറിയ റോയ് കൃഷ്ണയെ ബോക്സിന് വെളിയിൽ എത്തി ഫൗൾ ചെയ്തതിനാണ് റഫറി ചുവപ്പ്കാർഡ് പുറത്തെടുത്തത്. ശേഷിച്ച സമയം 10 പേരുമായാണ് ചെന്നൈയിൻ മത്സരം പൂർത്തിയാക്കിയത്. എന്നാൽ ഈയൊരു അവസരം മുതലെടുക്കുവാൻ ബംഗളുരുവിനായില്ല. അതിനിടയിൽ ചെന്നൈയിന് ലീഡ് നേടുവാൻ ഉള്ളൊരു സുവർണാവസരം കഴിഞ്ഞ മത്സരത്തിലെ വിജയശില്പിയായ ഘാന താരം കരികാരി പാഴാക്കി. അതോടെ ഓരോ പോയിൻ്റ് വീതം പങ്കിട്ടുകൊണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു.
ചെന്നൈയിന് വേണ്ടി ഐഎസ്എല്ലിലെ തൻ്റെ അരങ്ങേറ്റ മത്സരം കളിച്ച ജിതേശ്വർ സിംഗ് ആണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2 മത്സരം വീതം പൂർത്തിയാക്കിയ ചെന്നൈയിനും ബംഗളുരുവും 4 പോയിൻ്റുമായി 2ഉം 3ഉം സ്ഥാനങ്ങളിലാണ്.