നെതർലാൻഡ് ക്രിക്കറ്റ് ടീമിന്റെ കൺസൾട്ടന്റായി ഗാരി കിർസ്റ്റനെ നിയമിച്ചു
ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഗാരി കിർസ്റ്റണെയും ഡാൻ ക്രിസ്റ്റനെയും പരിശീലക റോളിലേക്ക് എത്തിച്ച് നെതർലാൻഡ് ക്രിക്കറ്റ് ബോർഡ്. ഡച്ച് ടീമിന്റെ കൺസൾട്ടന്റ് റോളിലാണ് മുൻ ദക്ഷിണാഫ്രിക്കൻ പരിശീലകൻ കൂടിയായ കിർസ്റ്റൺ എത്തുന്നത്.
2011 ലോകകപ്പ് വിജയത്തിൽ ഇന്ത്യയെ പരിശീലിപ്പിച്ച അനുഭവ പാഠവുമായാണ് കിർസ്റ്റൻ ഡച്ച് ടീമിലേക്ക് എത്തുന്നത്. പോരാത്തതിന് ഈ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിഎൽ കിരീട നേട്ടത്തിലും കിർസ്റ്റന്റെ പങ്ക് വളരെ വലുതായിരുന്നു. അതേസമയം, ലോകമെമ്പാടുമുള്ള നിരവധി ടി20 ലീഗുകൾ കളിച്ചിട്ടുള്ള ഡാൻ ക്രിസ്റ്റ്യൻ ടി20 സ്പെഷ്യലിസ്റ്റുകളിൽ ഒരാളാണ്. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ലാത്ത താരത്തിന് ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ നന്നായി അറിയാവുന്നതും നെതർലാൻഡ്സ് ടീമിന് ഗുണംചെയ്യും.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, നമീബിയ, ശ്രീലങ്ക എന്നിവയ്ക്കൊപ്പം റൗണ്ട് 1 യോഗ്യതാ മത്സരങ്ങൾക്കായി നിലവിൽ ഗ്രൂപ്പ് എയിലാണ് ഡച്ച് ടീം ഇടംപിടിച്ചിരിക്കുന്നത്. ഒക്ടോബർ 16ന് യുഎഇയ്ക്കെതിരെ സ്കോട്ട് എഡ്വേർഡ്സ് നയിക്കുന്ന ടീമിന്റെ ആദ്യ മത്സരം. അതിനു മുന്നോടിയായി സ്കോട്ട്ലൻഡിനും വെസ്റ്റ് ഇൻഡീസിനുമെതിരെ രണ്ട് സന്നാഹ മത്സരങ്ങളും ഡച്ച് പട കളിക്കും.






































