ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക. ബൗളർമാർ വിരിഞ്ഞുമുറുക്കിയ മത്സരത്തിൽ സന്ദർശകർക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ 107 റൺസ് വിജയലക്ഷ്യമാണ് വേണ്ടത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഓസ്ട്രേലിയയ്ക്കെതിരേ കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ടീമിലില്ല. ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, രവിചന്ദ്ര അശ്വിന് എന്നിവര്‍ ടീമിലിടം നേടി.






































