ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പരക്ക് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് ഇംഗ്ലണ്ട്
ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പര ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തയാറാണെന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. 2007-ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒടുവിൽ പരമ്പര കളിച്ചത്. പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ അന്താരാഷ്ട്ര ടൂർണമെന്റുകളിലൊഴികെ പരസ്പരം ഏറ്റുമുട്ടാൻ ഇരുരാജ്യങ്ങളും തയ്യാറായിരുന്നില്ല.
ഇപ്പോൾ പാക്സ്ഥാനിലുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ മാർട്ടിൻ ഡാർലോയാണ് വീണ്ടും പരമ്പരയ്ക്കുള്ള സാധ്യത തേടുന്നത്. ഇതേ കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി (PCB) അദ്ദേഹം ചർച്ച നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യ, പാകിസ്ഥാൻ രാജ്യങ്ങളിൽ നിന്നുള്ള ജനസംഖ്യ ഇംഗ്ലണ്ടിൽ വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ-പാകിസ്ഥാൻ പരമ്പര സംഘടിപ്പിക്കുന്നത്. വലിയ ആരാധക പിന്തുണ ഉണ്ടാകുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതരുടെ പ്രതീക്ഷ. അതേസമയം ഇക്കാര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
മത്സരങ്ങൾക്കായി ബോർഡ് പിസിബിക്ക് നിരവധി വേദികൾ വാഗ്ദാനം ചെയ്തതായാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഇപ്പോൾ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. 2011 ലോകകപ്പ് സെമിഫൈനൽ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 495 ദശലക്ഷം ടെലിവിഷൻ പ്രേക്ഷകരെയാണ് നേടിയത്. ഈ പശ്ചാത്തലവും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചിട്ടുണ്ട്.






































