കാർത്തിക്കിന് കൂടുതൽ അവസരം നൽകുമെന്ന് വ്യക്തമാക്കി രോഹിത് ശർമ
വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന് കൂടുതൽ അവസരം നൽകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് രോഹിത് ഇക്കാര്യമറിയിച്ചത്.
മധ്യനിരയില്‍ കാര്‍ത്തിക്കിന് കളിക്കാന്‍ അധികം അവസരം ലഭിക്കുന്നില്ലെന്നും അത് പരിഹരിക്കുമെന്നും രോഹിത് പറഞ്ഞു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിലെ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടിയിരുന്നു.
എന്നാൽ മതിയായ അവസരങ്ങൾ ബാറ്റുചെയ്യാൻ ലഭിച്ചിരുന്നില്ല. നിർണായകമായ രണ്ടാം ടി20യിൽ അവസാനമാണ് എത്തിയതെങ്കിലും ടീമിനെ വിജയപ്പിക്കുന്നതിൽ ഫിനിഷ് ചെയ്‌തത് കാർത്തിക്കായിരുന്നു.
‘ ലോകകപ്പിന് മുന്‍പായി കാര്‍ത്തിക്കിന് പരമാവധി അവസരങ്ങള്‍ നല്‍കാനായി ഞാന്‍ ശ്രദ്ധിക്കും. ഋഷഭ് പന്തിനും അവസരം നല്‍കും. ഏഷ്യാകപ്പില്‍ ഇരുവര്‍ക്കും വേണ്ട വിധത്തില്‍ ബാറ്റുചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. കാര്‍ത്തിക്കിന് ഓസീസിനെതിരായ പരമ്പരയില്‍ വളരെ കുറച്ചുപന്തുകള്‍ മാത്രമാണ് ലഭിച്ചത്.’ രോഹിത് പറഞ്ഞു.






































