സ്ട്രൈക്ക് റേറ്റില്‍ കാര്യമുണ്ടോ? ടീം ജയിച്ചാല്‍ പോരെയെന്ന് കെഎൽ രാഹുൽ
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയില്‍ നടക്കാനിരിക്കെ ഏഷ്യാ കപ്പിലെ മോശം സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍.
ഓപ്പണറെന്ന നിലയില്‍ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ആരും പെര്‍ഫെക്ട് അല്ലെന്നും എല്ലാവരും ഓരോ തരത്തില്‍ പലകാര്യങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും രാഹുല്‍ മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് രാഹുല്‍ പറഞ്ഞു.
എല്ലാ കളികളിലും 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യേണ്ടതുണ്ടോ എന്നതാണ് ചോദ്യം. 120-130 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താലും ടീം ജയിച്ചാല്‍ പോരെ. ഇതൊന്നും ആരും വിലയിരുത്താറില്ലെന്നും രാഹുല്‍ പറഞ്ഞു. സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താന്‍ താന്‍ പരിശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ 10-12 മാസമായി ടീമിലെ ഓരോ കളിക്കാരനും അവരവരുടെ റോളിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്നും അതിന് അനുസരിച്ചാണ് ടീം മുന്നോട്ട് പോകുന്നതെന്നും താരം കൂട്ടിച്ചേർത്തു.






































