ലീഡ്സിന് മുന്നിൽ തകർന്നടിഞ്ഞ് ചെൽസി.
പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്ത് വിട്ടിരിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. ലീഡ്‌സിൻ്റെ സ്വന്തം തട്ടകമായ എല്ലണ്ട് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 33,37,69 മിനുട്ടുകളിൽ ആരോൺസൺ, റോഡ്രിഗോ, ഹാരിസൺ എന്നിവരാണ് ലീഡ്‌സിനായി വലകുലുക്കിയത്. മത്സരത്തിൻ്റെ ഒരു ഘട്ടത്തിൽ പോലും ലീഡ്‌സിന് വെല്ലുവിളി ഉയർത്താൻ ചെൽസിക്ക് ആയില്ല. ഗോൾ കീപ്പർ മെൻഡിയുടെ വലിയൊരു പിഴവിൽ നിന്നാണ് ലീഡ്സ് ആരോൺസണിലൂടെ ആദ്യ ഗോൾ നേടിയത്. മെൻഡിയുടെ പിഴവ് ആരോൺസൺ മുതലെടുത്തെന്ന് വേണം പറയാൻ.
പിന്നീട് ഹാരിസൺ എടുത്ത ഫ്രീകിക്കിന് തല വെച്ചുകൊണ്ട് റോഡ്രിഗോ ലീഡ് ഇരട്ടിയാക്കി. ശേഷം ഒരിക്കൽ കൂടി ഇതേ കോംബോ ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണ നേരെ തിരിച്ചാണെന്ന് മാത്രം. റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നും ഹാരിസണിൻ്റെ ഗോൾ. ഇതോടെ ചെൽസി തോൽവി സമ്മതിച്ചു. എന്നാൽ 84ആം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടുകൊണ്ട് കുലിബാലി കൂടി പുറത്തായതോടെ ചെൽസിയുടെ പതനം പൂർത്തിയായി. എന്തായാലും ഇതോടെ 3 മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റോടെ ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ ലീഡ്സിനായി. അതേസമയം വമ്പൻ തോൽവി ഏറ്റുവാങ്ങിയ ചെൽസി 3 കളികളിൽ നിന്ന് 4 പോയിൻ്റുമായി 12ആം സ്ഥാനത്ത് ആണ്.