സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 162 റണ്‍സ് വിജയലക്ഷ്യം, മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവരുടെ ബോളിംഗ് മികവിന് മുന്നില്‍ 38.1 ഓവറില്‍ വെറും 161 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു സിംബാബ്‌വെ.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് താളം കണ്ടെത്താനായില്ല. ഓപ്പണിങ് വിക്കറ്റില്‍ തകുട്‌സ്വാനാഷി കൈറ്റാനോയും ഇന്നസെന്റ് കായ്യയും
ചേര്‍ന്ന് 20 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ട് ഓവര്‍ വരെ ഇരുവരും ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ചു. എന്നാൽ ഒമ്പതാം ഓവർ എറിയാനെത്തിയ മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
42 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത സീന്‍ വില്യംസും 47 പന്തില്‍ 39 റണ്‍സെടുത്ത റയല്‍ ബേളും മാത്രമാണ് പിടിച്ചുനിന്നത്. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. പോയ കളിയിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിനെ മാറ്റി ഓപ്പണിംഗിന് ഇറങ്ങിയ നായകൻ കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
5 പന്ത് നേരിട്ട രാഹുൽ 1 റൺസുമായാണ് മടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 ഓവറിൽ 30-1 എന്ന നിലയിലാണ് ടീം ഇന്ത്യ. 17 റൺസെടുത്ത് ധവാനും 6 റൺസുമായി ഗില്ലുമാണ് ക്രീസിൽ.






































