ഭയക്കണം ; ആ പാസും ആ ഗോളും
ലിവർപൂളുമായുള്ള അപ്രസക്തമായ ഒരു മത്സരത്തിൽ വരുത്തിയ പിഴവുകൾ ചൂണ്ടി കാണിച്ചു, മറ്റൊരു ലുക്കാക്കു എന്ന് ഹാലാൻഡിനെ വിശേഷിപ്പിച്ചവർ ചെറുതല്ല. ലോകത്തിലെ ഏറ്റവും കഠിനമായ ലീഗിൽ മുട്ടിടിക്കുമത്രേ !! എന്നാൽ പ്രീമിയർ ലീഗ് ഇനി എന്താണ് സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നുള്ളതിന്റെ സൂചന ആണ് ആദ്യ മത്സരത്തിൽ ഡി ബ്രൂയനയും ഹാലണ്ടും പെപ് ഗാർഡിയോളക്ക് വേണ്ടി ഉറക്കെ പറഞ്ഞത്. കെവിനെ പോലൊരു മിഡ്ഫീൽഡറുടെ കൂടെ ഹാലൻഡ് ഇന്നേ വരെ കളിച്ചിട്ടില്ല എന്ന് കൂടി ഓർക്കണം.
പ്രതിരോധത്തെ കീറി മുറിക്കുന്ന പാസ്, അസാധ്യ വേഗതയും അനായാസകരമായ ഫിനിഷും. ഹാലൻഡ് നേടിയ രണ്ടാമത്തെ ഗോളിനെ ഇങ്ങനെ ചുരുക്കി പറയാം. ഹാലണ്ടിനെ പോലുള്ള ഒരു സ്ട്രൈക്കർക്ക് സപ്ലൈ ചെയ്യാൻ പറ്റുന്ന സന്തോഷം ഡി ബ്രൂയ്നയുടെ മുഖത്തു ഉണ്ടായിരുന്നു. ഫുൾ ഡോമിനേറ്റ് ചെയ്യുന്ന ടീമിന്റെ കൂടെ കളിച്ചതിന്റെ ഉണർവ് തിരിച്ചു ഹാലണ്ടിനും.
സിറ്റി എന്ത് കൊണ്ട് ചാമ്പ്യൻസ് ലീഗ് നേടിയില്ല എന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു – ഒന്നുമില്ലായ്മയിൽ നിന്ന് ഗോളുകൾ സൃഷ്ട്ടിക്കാൻ പറ്റുന്ന ഒരു പൂർണ സ്ട്രൈക്കറുടെ അഭാവം. അഗ്വേറൊ – ജെസുസ് എന്നിവരെ താഴ്ത്തി കെട്ടുകയല്ല. എന്നാൽ ലെവൻഡോസ്കി – മാനെ – ബെൻസീമ – സുവാരസ് പോലുള്ള കളിക്കാർ ഒരുപിടി മുൻപിൽ തന്നെ നിൽക്കും. ചാമ്പ്യൻസ് ലീഗിന് ആ ഒരു എക്സ്ട്രാ ക്വാളിറ്റി അനിവാര്യം ആണ് താനും.
ഡിഫെൻഡർമാർക്ക് തുടക്കം മുതൽ അവസാനം വരെ തലവേദന സൃഷ്ടിക്കാൻ കഴിവുള്ള , അവർക്ക് ശ്വാസം പോലും വിടാൻ സമയം അനുവധിക്കാത്ത ഹാലണ്ടിന്റെ വരവ് തീർക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടു തന്നെ അറിയണം. പെപ് കൂടുതൽ ശക്തനായിരിക്കുന്നു – ഈ പൂച്ചക്ക് ആര് ഇനി മണി കെട്ടും.