ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാൻ 260 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 45.5 ഓവറിൽ 259 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വാലറ്റക്കാർ മികച്ചു നിന്നതാണ് ഇംഗ്ലീഷ് ടീമിന് തുണയായത്.
15 ഓവറില്‍ 80 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ബോര്‍ഡിലുള്ളത്. അപ്പോഴേക്കും ജോണി ബെയസ്റ്റോ (0), ജോ റൂട്ട് (0), ബെൻ സ്റ്റോക്സ് (27), ജേസൺ റോയ് (41) എന്നിവരെല്ലാം കൂടാരം കയറിയിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ നായകൻ ജോസ് ബട്ലറും മൊയിൻ അലിയും ചേർന്ന് ടീമിനെ കരകയറ്റി. 28-ാം ഓവറിൽ 34 റൺസെടുത്ത അലിയെ പുറത്താക്കി രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ ലിയാം ലിവിങ്സ്റ്റണും (27) ചെറിയ സംഭാവന ചെയ്ത് മടങ്ങി.
60 റൺസെടുത്ത നായകൻ ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറർ. ഇംഗ്ലീഷ് പടയെ ചെറിയ സ്കോറിൽ ഒതുക്കാമെന്ന ഇന്ത്യയുടെ മോഹം തല്ലിക്കെടുത്തിയതും ബട്ലറും വാലറ്റക്കാരുമാണ്. 37-ാം ഓവറിൽ 199-ൽ നിൽക്കെ ബട്ലർ പുറത്തായെങ്കിലും ഡേവിഡ് വില്ലിയും (18), ക്രെയ്ഗ് ഓവർട്ടണും (33) ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ 4 വിക്കറ്റു വീഴ്ത്തിയപ്പോൾ യുസ്വേന്ദ്ര ചാഹൽ മൂന്നും മുഹമ്മദ് സിറാജ് രണ്ട്, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി തങ്ങളുടെ അവസരം ഭംഗിയായി നിർവഹിച്ചു. രണ്ടാം മത്സരത്തിലേതു പോലെ ഇന്ത്യയെ സമ്മർദത്തിലാഴ്ത്തി വിജയവും പരമ്പരയും കൊയ്യാനാവും ഇംഗ്ലീഷ് പട ശ്രമിക്കുക.






































