മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിൽ കയറി സിന്ധു
മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറി ഇന്ത്യയുടെ വനിതാതാരം പിവി സിന്ധു. വനിതാവിഭാഗം സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ ചൈനയുടെ ഷാങ് യി മാനിനെ കീഴടക്കിയാണ് സിന്ധു അവസാന എട്ടിലേക്ക് കയറിയത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിന്റെ എതിരാളി.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിന്ധു വെറും 28 മിനിറ്റുകൊണ്ട് എതിരാളിയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് മുന്നേറിയത്. സ്‌കോര്‍: 21-12, 21-10. അതേസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീത് രണ്ടാം റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലി ഷെ ഫെങ്ങാണ് പ്രണീതിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചൈനീസ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-14, 21-17. മത്സരം 42 മിനിറ്റ് കൊണ്ട് അവസാനിച്ചു.