400 മീറ്റര്‍ നീന്തലില്‍ അമേരിക്കയുടെ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്‍
വനിതകളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈൽ നീന്തലില്‍ ലോകചാമ്പ്യൻ പട്ടം തിരികെപിടിച്ച് അമേരിക്കയുടെ കാത്തി ലെഡേക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ 16-ാം സ്വര്‍ണമാണിത്. കാനഡയുടെ സമ്മര്‍ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി.
ഈയിനത്തില്‍ നേരത്തേ ചാമ്പ്യനായിരുന്ന ലെഡേക്കിക്ക് 2019 ലോക ചാമ്പ്യന്‍ഷിപ്പിലും പിന്നീട് ഒളിമ്പിക്‌സിലും ഒന്നാമതെത്താൻ സാധിച്ചില്ല. ഹംഗറിയില്‍ നടന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നുമിനിറ്റ് 58.15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലെഡേക്കി ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചത്. ഓസ്ട്രേലിയയുടെ യുവതാരം അരിയാന്‍ ടിറ്റ്മെസ് ഈയിടെ മൂന്നുമിനിറ്റ് 56.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലെഡേക്കിയുടെ റെക്കോഡ് തകര്‍ത്തിരുന്നു. ടിറ്റ്മസ് ശനിയാഴ്ച മത്സരിക്കാനുണ്ടായിരുന്നില്ല.