ന്യൂസീലന്‍ഡിനെ കീഴടക്കി കോസ്റ്ററീക്കയും ലോകകപ്പിന്, 32 ടീമുകളും പൂർത്തിയായി
2022 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. ഖത്തര്‍ വേദിയാകുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്ന 32 ടീമുകളും യോഗ്യത പൂർത്തിയിക്കിയതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിനുള്ള ചിത്രം വ്യക്തമായത്. അവസാന പ്ലേ ഓഫ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ കോസ്റ്ററീക്ക 1-0 ന് തോല്‍പ്പിച്ചാണ് ലോകകപ്പിന് എത്തുന്നത്. മൂന്നാം മിനിറ്റില്‍ ജോയല്‍ ക്യാംപല്‍ നേടിയ ഗോളിലൂടെയാണ് കോസ്റ്ററീക്ക ലോകകപ്പ് യോഗ്യത നേടുന്നത്.
ഓഷ്യാനിയ-കോണ്‍കകാഫ് പ്ലേ ഓഫിലൂടെയാണ് കോസ്റ്ററീക്ക ലോകമാമാങ്കത്തിന് വരുന്നത്. നവംബര്‍ 21 ന് ആരംഭിക്കുന്ന ലോകകപ്പ് ഡിസംബര്‍ 18 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായാണ് ലോകകപ്പിൽ മത്സരിക്കുക.
ഗ്രൂപ്പ് എ യില്‍ ആതിഥേയരായ ഖത്തറിനൊപ്പം ഇക്വഡോര്‍, സെനഗല്‍, കരുത്തരായ നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബി യില്‍ യൂറോ കപ്പ് റണ്ണറപ്പുകളായ ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, വെയ്ല്‍സ് എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയില്‍ മെസിയുടെ സ്വന്തം അർജന്റീനയും സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണുള്ളത്.
അതേസമയം ഗ്രൂപ്പ് ഡിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ടൂണീഷ്യ എന്നിവരാണ് എതിരാളികള്‍. ഗ്രൂപ്പ് ഇ യില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിന്‍, കോസ്റ്ററീക്ക, മുന്‍ ചാമ്പ്യന്മാരായ ജര്‍മനി, ജപ്പാന്‍ എന്നീ ടീമുകള്‍ പോരടിക്കും. ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം, ക്രൊയേഷ്യ, കാനഡ, മൊറോക്കോ എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ ടീമുകളും ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍, യുറുഗ്വായ്, കൊറിയ, ഘാന ടീമുകളാണുമാണുള്ളത്.