അലിയുടെ ഒറ്റയാൻ പോരാട്ടം, രാജസ്ഥാന് മുന്നിൽ 151 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ചെന്നൈ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് 151 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ മൊയിൻ അലിയുടെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. നിശ്ചിത 20 ഓവർ പൂർത്തിയായപ്പോൾ ചെന്നൈ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 150 റൺസ് നേടിയത്.
തുടക്കം മോശമായിരുന്നെങ്കിലും മൊയിൻ അലി ചെന്നൈയ്ക്കായി പൊരുതി. ആദ്യ ഓവറിൽ തന്നെ റുതുരാജ് ഗെയ്‌ക്‌വാദിനെ നഷ്‌ട്ടപ്പെട്ട സിഎസ്കെയുടെ സ്കോറിംഗ് മന്ദഗതിയിലായിരുന്നു. എന്നാൽ ഒരു വശത്ത് രണ്ടാമനായി ഇറങ്ങിയ അലി തകർത്തടിക്കുന്നുണ്ടായിരുന്നു. എന്നാൽ മികച്ച രീതിയിൽ ആർക്കും പിന്തുണ കൊടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു. 28 പന്തിൽ 26 റൺസെടുത്ത് ധോണി ക്രീസിലുണ്ടായിരുന്നെങ്കിലും അവസാന ഓവറുകളിൽ സമ്മർദം കൂടിയതോടെ റൺസ് കണ്ടെത്താനാവാതെ പോയി.
57 പന്തിൽ അലി 93 റൺസെടുത്തപ്പോൾ ഡെവൺ കോൺവേ (16), എൻ ജഗദീശൻ (1), അമ്പാട്ടി റായിഡു (3) എന്നിവരുടെ വിക്കറ്റാണ് സൂപ്പർ കിംഗ്‌സിന് നഷ്‌ടമായത്. രാജസ്ഥാൻ റോയൽസിനായി ഒബെദ് മക്കോയ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വീതം വിക്കറ്റ് എടുത്തപ്പോൾ രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റും നേടി.