രണ്ട് റൺസിന് കീഴടങ്ങി കൊല്‍ക്കത്ത, ലഖ്‌നൗവിന് പ്ലേഓഫ് യോഗ്യത
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് റൺസിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേഓഫിൽ. അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ കെകെആറിന് വിജയം തൊട്ടരികിലാണ് നഷ്‌ടമായത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറിൽ ഒരു വിക്കറ്റു പോലും നേടാതെ 210 റൺസ് നേടുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ നിരാശയോടെയാണ് കൊൽക്കത്ത തുടങ്ങിയത്. അക്കൗണ്ട് തുറക്കും മുമ്പ് വെങ്കടേഷ് അയ്യരും മൂന്നാം ഓവറിൽ അഭിജീത് തോമറും വീണതോടെ നൈറ്റ് റൈഡേഴ്‌സ് 9-2 എന്ന നിലയിലേക്ക് വീണു. എന്നാൽ നിതീഷ് റാണയെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ പോരാട്ടം നയിച്ചതോടെ സ്കോർ അതിവേഗം മുന്നോട്ടു കുതിച്ചു. 22 പന്തില്‍ 42 റണ്‍സെടുത്ത റാണയെ പുറത്താക്കിയെങ്കിലും പിന്നാലെയെത്തിയ സാം ബില്ലിംഗ്സും നായകന് പിന്തുണ നൽകിയതോടെ വിജയ പ്രതീക്ഷയുമായി കൊൽക്കത്ത നീങ്ങി.
29 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സ് നേടിയ ശ്രേയസ് അയ്യർ പുറത്തായത് കെകെആറിന് തിരിച്ചടിയായി. സാം ബില്ലിംഗ്‌സും ആന്ദ്രേ റസലും ക്രീസില്‍ നില്‍ക്കേ 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 134-4. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ 77 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. തൊട്ടടുത്ത ഓവറില്‍ ബില്ലിംഗ്‌സിനെ(24 പന്തില്‍ 36) വീഴിത്തി ലഖ്‌നൗ മത്സരത്തിലേക്ക് തിരിച്ചെത്തി.
പിന്നെ ടീമിനെ വിജയിപ്പിക്കുന്ന ചുമതല ആന്ദ്രേ റസലിന്റെ തോളിലായെങ്കിലും അവസാന ഓവറുകളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ പ്രയാസപ്പെടുന്ന റസലിനെയാണ് കാണാനായത്. 11 പന്ത് നേരിട്ട റസല്‍ അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. ആവേഷ് ഖാൻ എറിഞ്ഞ 18-ാം ഓവറില്‍ 17 റണ്‍സ് അടിച്ചുകൂട്ടി സുനില്‍ നരെയ്‌നും റിങ്കു സിംഗും കെകെആറിന് വീണ്ടും വിജയം അരികിലെത്തിച്ചു.
അവസാന 6 പന്തില്‍ ജയിക്കാന്‍ വേണ്ട 21 റണ്‍സിലേക്ക് റിങ്കു സിംഗ് 4, 6, 6, 2 എന്നിങ്ങനെയുമായി തകര്‍ത്ത് തുടങ്ങിയെങ്കിലും അഞ്ചാം പന്തില്‍ ലെവിസിന്‍റെ കിടലൻ ക്യാച്ചിൽ പുറത്തായതാണ് കൊൽക്കത്തയുടെ വിജയം തട്ടിയെടുത്തത്. അവസാന പന്തില്‍ ഉമേഷ് യാദവിനെ ബൗള്‍ഡാക്കി സ്റ്റോയിനിസ് ലഖ്‌നൗവിന്‍റെ ജയമുറപ്പിച്ചു.