പഞ്ചാബ് കിംഗ്‌സിനെ 17 റൺസിന് തകർത്ത് ഡല്‍ഹി കാപിറ്റല്‍സ് ആദ്യ നാലില്‍
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ 17 റൺസിന് തകർത്ത് ഡല്‍ഹി കാപിറ്റല്‍സ്. ജയത്തോടെ പോയിന്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനായ റിഷഭ് പന്തും സംഘത്തിനും പ്ലേഓഫിലേക്ക് യോഗ്യത നേടാൻ അവസാന മത്സരത്തിൽ ഒരു മികച്ച ജയം മാത്രം മതിയാവും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് പഞ്ചാബ് കിംഗ്‌സിന് മുന്നിലേക്ക് നീട്ടിയത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് പഞ്ചാബിനായി ശിഖർ ധവാനും ജോണി ബെയർസ്റ്റോയും നൽകിയത്. ക്യാപിറ്റൽസിന്റെ അനായാസം കീഴടക്കുമെന്ന തോന്നൽ വരെ ഈ സമയത്ത് കാണികൾക്കുണ്ടായി കാണും.
എന്നാൽ നാലാം ഓവറിന്റെ അവസാന പന്തിൽ 16 പന്തിൽ 19 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കി ശാർദുൽ താക്കൂർ ഡൽഹിക്ക് ബ്രേക്ക് ത്രൂ നൽകി. 53-1 എന്ന മികച്ച നിലയിൽ നിന്നും 67-6 എന്ന നിലയിലേക്ക് പഞ്ചാബ് തകരുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഭാനുക രാജപക്‌സെ (4), ലിയാം ലിവിംഗ്സ്റ്റൺ (3), മായങ്ക് അഗർവാൾ (0), ഹർപ്രീത് ബ്രാർ (1), റിഷി ധവാൻ (4) എന്നിവരെല്ലാം അതിവേഗം ഗ്യാലറിയിൽ തിരിച്ചെത്തി. എന്നാൽ 34 പന്തിൽ 44 റൺസെടുത്ത് ജിതേഷ് ശർമയും 24 പന്തിൽ പുറത്താവാതെ നിന്ന രാഹുൽ ചാഹറും പഞ്ചാബിന് അവസാനം വരെ ചെറിയ പ്രതീക്ഷ നൽകി പൊരുതി നോക്കിയെങ്കിലും ജയം മാത്രം കൈയ്യെത്തി പിടിക്കാനായില്ല.
ഡൽഹി ക്യാപിറ്റൽസിനായി ശാർദുൽ താക്കൂർ 4 വിക്കറ്റ് നേടിയപ്പോൾ അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ രണ്ടും ആൻറിച്ച് നോർട്ട്ജെ ഒരു വിക്കറ്റും നേടി. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റായി. ആര്‍സിബിക്ക് ഇത്ര പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ ഡല്‍ഹിയ്ക്ക് നാലാം സ്ഥാനത്തെത്താനായി.