പ്രീമിയർ ലീഗ് പ്ലേയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏപ്രിൽ മാസത്തെ മികച്ച താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു. ചുവന്ന ചെകുത്താൻമാർ എന്നറിയപ്പെട്ടിരുന്ന യുണൈറ്റഡിന് ഇത് മോശം സീസണാണ് കടന്നു പോവുന്നതെങ്കിലും സീസണിൽ ടീമിനായി ഏറ്റവും കഷ്‌ടപ്പെട്ട താരമാണ് റൊണാൾഡോ.
ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകളാണ് താരം ഏപ്രിൽ മാസം നേടിയത്. റൊണാൾഡോ ഇത് ആറാം തവണയാണ് പ്രീമിയർ ലീഗിൽ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം നേടുന്നത്. സീസണിൽ രണ്ടാം തവണയാണ് റൊണാൾഡോ ഈ പുരസ്‌കാരം നേടുന്നത്. ഏപ്രിൽ മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ എല്ലാ ഗോളുകളും റൊണാൾഡോയുടെ വകയായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
സെർജിയോ അഗ്വേറോ ഹാരി കെയ്‌നും മാത്രമാണ് ലീഗിൽ ഇതിനേക്കാൾ കൂടുതൽ തവണ ഈ പുരസ്കാരം നേടിയിട്ടുള്ളത്.പ്രീമിയർ ലീഗിൽ പതിനെട്ടു ഗോളുകളുമായി ടോപ് സ്‌കോറർ പട്ടികയിൽ മൂന്നാമത് നിൽക്കുന്ന താരമാണ് റൊണാൾഡോ. സീസണിൽ ഒരു മത്സരം കൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാക്കി നിൽക്കുന്നത്.
ഈ പുരസ്‌കാരവും ചേർത്ത് ആറാം തവണയാണ് റൊണാൾഡോ പ്രീമിയർ ലീഗ് പ്ലേയർ ഓഫ് ദി മന്ത് നേടുന്നത്. ഇതോടെ ഈ പുരസ്‌കാരനേട്ടങ്ങളുടെ എണ്ണത്തിൽ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിന് ഒപ്പമെത്താനും 37 കാരനായ റൊണാൾഡോയ്ക്ക് സാധിച്ചു.