തീക്കാറ്റായി ബുംറ, കൊൽക്കത്തയെ 165 റൺസിൽ ഒതുക്കി മുംബൈ
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആറിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
തുടക്കം ഗംഭീരമായിരുന്നെങ്കിലും മധിനിര തകർന്നടിഞ്ഞതോടെയാണ് കൊൽക്കത്തയ്ക്ക് വലിയ സ്കോർ കണ്ടെത്താനാവാതെ പോയത്. ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും അജിങ്ക്യ രാഹാനെയും ചേർന്ന് ആദ്യ വിക്കറ്റിൽ 5.4 ഓവറിൽ 60 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. 24 പന്തിൽ 43 റൺസെടുത്ത അയ്യരിനെ മടക്കി കുമാർ കാർത്തിയേകയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നൽകിയത്.
ശ്രദ്ധയോടെ ബാറ്റുവീശിയ രഹാനെയെയും (25) 11-ാം ഓവറിൽ പുറത്താക്കി കാർത്തിയേ വീണ്ടും കെകെആറിന് പ്രഹരമേൽപ്പിച്ചു. പിന്നാലെ വിക്കറ്റുകൾ അതിവേഗം കൊഴിഞ്ഞു വീഴുന്നതാണ് കാണാനായത്. ശ്രേയസ് അയ്യർ (6), ആന്ദ്രേ റസൽ (9), ,ഷെൽഡൻ ജാക്സൺ (5) എന്നിവർ വീണപ്പോൾ ഒരു വശത്ത് നിതീഷ് റാണ 26 പന്തിൽ 43 റൺസെടുത്തത് നൈറ്റ് റൈഡേഴ്‌സിന് സഹായകരമായി. റിങ്കു സിങ് 19 പന്തിൽ 23 റൺസെടുത്ത് പുറത്താവാതെ നിന്നു. പാറ്റ് കമ്മിൻസ്, സുനിൽ നരേയ്ൻ, ടീം സൌത്തി എന്നിവർ റണ്ണൊന്നുമെടുക്കാതെയാണ് കൂടാരം കയറിയത്.
മുംബൈ ഇന്തയൻസിനായി ജസ്പ്രീത് ബുംറ 5 വിക്കറ്റെടുത്തപ്പോൾ കുമാർ കാർത്തിയേ രണ്ടും മുരുഗൻ അശ്വിൻ, ഡാനിയൽ സാംസ് എന്നിവർ ഓരോ വിക്കറ്റും നേടി.