ഇതു സ്ഥിരം പഞ്ചാബ് തന്നെ! ലഖ്‌നൗവിനോട് 20 റൺസ് തോൽവി
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ 20 റൺസിന് കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കെഎൽ രാഹുലും സംഘവും എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 153 റൺസ് നേടുകയായിരുന്നു.
ക്വിന്റൺ ഡി കോക്കിന്റെയും (46) ദീപക് ഹൂഡയുടെയും (34) ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായകരമായത്. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കരുതലോടെയാണ് കളിച്ചതെങ്കിലും അഞ്ചാം ഓവറിൽ 17 പന്തിൽ 25 റൺസെടുത്ത നായകനെ മടക്കി ധുഷ്മന്ദ ചമീര ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ താളം കണ്ടെത്താൻ വിഷമിച്ച ധവാനും പുറത്തായി. 15 പന്തിൽ നിന്നും 5 റൺസുമായാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ ജോണി ബെയര്‍സ്റ്റോ ക്രീസിൽ നിലയുറപ്പിച്ചത് കിങ്സിന് പ്രതീക്ഷ നൽകിയിരുന്നു. ഭാനുക രാജപക്‌സെയും കൂടാരം കയറിയെങ്കിലും ലിയാം ലിവിംഗ്‌സ്റ്റണും ബെയർസ്റ്റോയും ചേർന്ന് ടീമിന് വിജയപ്രതീക്ഷ നല്‍കി. 16 പന്തില്‍ 18 റൺസെടുത്ത മികച്ച ഫോമിലുള്ള ലിവിംഗ്‌സ്റ്റണെ എറിഞ്ഞിട്ട് മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്‍റെ പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ചു.
28 പന്തില്‍ 32 റൺസെടുത്ത ബെയർസ്റ്റോ ചമീരക്ക് മുമ്പില്‍ വീണപ്പോൾ ജിതേഷ് ശര്‍മയും(2),കാഗിസോ റബാഡയും(2) രാഹുല്‍ർ ചാഹറും(4) പൊരുതാതെ മടങ്ങിയപ്പോൾ പഞ്ചാബ് തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഒരുവശത്ത് റിഷി ധവാന്‍ (21) പുറത്താവാതെ നിന്നെങ്കിലും ജയം മാത്രം അകന്നുനിന്നു.
ലഖ്നൗവിനായി മൊഹ്സിന്‍ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചമീര നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റും ക്രുനാല്‍ പാണ്ഡ്യ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റും സ്വന്തമാക്കി തിളങ്ങി. ജയത്തോടെ ഒമ്പത് കളികളില്‍ 12 പോയന്‍റുമായാണ് ലഖ്നൗ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.