ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും നേർക്കുനേർ
ഐപിഎല്ലില്‍ ഇന്ന് വമ്പൻമാരുടെ പോരാട്ടത്തിനാണ് പൂനെ സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നത്. ടൂർണമെന്റിലെ 39-ാം മത്സരത്തിൽ ജസ്ഥാൻ റോയൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സുമാണ് നേർക്കുനേർ വരുന്നത്. തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‍ലറുടെ ചിറകിലേറിയാണ് സഞ്ജുവിന്റെ ടീം എത്തുന്നത്.
പോയ മത്സരങ്ങളിലെല്ലാം കൂറ്റൻ സ്കോർ കണ്ടെത്താനായതാണ് രാജസ്ഥാന്റെ വിജയം. ബട്‍ലറാണെങ്കിൽ മൂന്ന് സെഞ്ചുറിയോടെ 491 റൺസുമായി ഐപിഎല്ലിലെ മിന്നും ഫോം തുടരുകയാണ്. ബാറ്റിംഗ് നിരയിൽ ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഷിമ്രോൺ ഹെറ്റ്മെയറും കൂടി ചേരുമ്പോൾ രാജസ്ഥാന് റൺസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമേയില്ല.
ബോളിംഗിലും ടീം സന്തുലിതമാണെന്നു വേണം പറയാൻ. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും രാജസ്ഥാന് മേൽകൈ നൽകുന്നുണ്ട്. അതേസമയം മറുവശത്ത് ആർസിബിയുടെ കാര്യം ഇത്തവണയും പ്രവചനാതീതമാണ്. ഹൈദരാബാദിനോട് പോയ മത്സരത്തിൽ നാണംകെട്ട തോൽവിയാണ് ടീം വഴങ്ങിയത്.
റൺസൊന്നുമെടുക്കാതെ വിരാട് കോലി നിരാശനാക്കുന്നതാണ് പ്രധാന പ്രശ്നം. അനൂജ് റാവത്തിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാൽ ക്യാപ്റ്റൻ ഡുപ്ലെസി, ഗ്ലെൻ മാക്സ്‍വെൽ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ് എന്നിവർ മോശമാക്കാതെ കളിക്കുന്നത് ടീമിന് അൽപം ആശ്വാസമേകുന്നുണ്ട്.
ജോഷ് ഹെയ്സൽവുഡ്, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ എന്നിവരുടെ സ്ഥിരതയില്ലായ്മയും ആർസിബിയുടെ ഏറ്റവും വലിയ പോരായ്മയാണ്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ കീഴക്കിയിരുന്നു.