ധോണിക്ക് മുൻപും അയാളുണ്ട് ധോണിക്ക് ശേഷവും അയാൾ ഉണ്ടാവും
രണ്ടായിരത്തി നാലിൽ മഹേന്ദ്ര സിംഗ് ധോണിക്ക് മുൻപേ ഇന്ത്യൻ ടീമിൽ അരങ്ങേറിയ താരമാണ് ദിനേശ് കാർത്തിക്, പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ ധോണി എന്ന മഹാമേരു വളർന്നു വലുതായപ്പോൾ ദിനേശ് കാർത്തിക്കിന് തൻറെ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടിവന്നു.പക്ഷേ തനിക്ക് കിട്ടിയ അവസരങ്ങളിലെല്ലാംനിറഞ്ഞ് ആടുവാൻ അയാൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു.ഇന്ത്യൻ ടീമിൽ അവസരം നിഷേധിക്കപ്പെട്ടപ്പോൾ പലപ്പോഴും ഐപിഎൽ പ്രകടനങ്ങളിലൂടെ ആണ് അയാൾ തൻറെ സാന്നിധ്യം അറിയിച്ചിരുന്നത്.2018ലെ നിദഹാസ് ട്രോഫി ഫൈനൽ അയാളിലെ പോരാളിയുടെ നേർചിത്രമാണ് കാട്ടിത്തന്നത് .ആ പ്രകടനത്തിന്റെ മറ്റൊരു രൂപമാണ് അയാൾ രാജസ്ഥാന് എതിരെ കെട്ടഴിച്ചത്.തോൽവി ഉറപ്പിച്ച ഇത്തരം പലഘട്ടങ്ങളിലും തൻറെ ടീമായ തമിഴ്നാടിനെ വിജയത്തിലേക്ക് നയിച്ച ചരിത്രം ദിനേശ് കാർത്തിക്കിന് ഉണ്ട്.പക്ഷേ എന്തുകൊണ്ടോ അയാൾ അർഹിച്ച ഉയരങ്ങളിലേക്ക് എത്താൻ വിധി അയാളെ അനുവദിച്ചില്ല.ഒരുപരിധിവരെ മഹേന്ദ്ര സിംഗ് ധോണിയുടെ സമകാലീനൻ ആയി എന്നതാണ് അയാൾ ചെയ്ത അപരാധം.ധോണി പ്രായം തളർത്തിയ പടക്കുതിരയായി പൂർവ്വപ്രതാപത്തിന്റെ നിഴലിൽ അലയുമ്പോളും, പ്രായം തളർത്താത്ത വീര്യവുമായി ഇപ്പോഴും അയാൾ , തനിക്ക് നല്കപ്പെടുന്ന ഇടങ്ങളിൽ തൻറെ കഴിവ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.അപ്പോൾ നമുക്ക് ഒന്നുറപ്പിക്കാം, ധോണിക്ക് മുൻപും അയാളുണ്ട് ധോണിക്ക് ശേഷവും അയാൾ ഉണ്ടാവും.