ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്‌ത്തി ബാംഗ്ലൂരിന് രണ്ടാം ജയം
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് കീഴടക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത രാജസ്ഥാന്‍ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം 5 ബോൾ ബാക്കി നിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി മറികടന്നത്.
സൂപ്പർ ഫോമിലുള്ള ദിനേശ് കാര്‍ത്തിക്, ഷഹ്‌ബാസ് അഹമ്മദ് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂരിന്റെ രണ്ടാം ജയം. റോയൽസ് ഉയർത്തിയ മാന്യമായ സ്കോർ പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് അനുജ് റാവത്തും ഫാഫ് ഡുപ്ലസിസും ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസാണ് കൂട്ടിച്ചേർത്തത്. ഏഴാം ഓവറിൽ 29 റൺസെടുത്ത ഡുപ്ലെസിയെ പുറത്താക്കി ചാഹൽ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി.
പിന്നാലെ 26 റൺസെടുത്ത റാവത്തും മടങ്ങി. ഇതിനു ശേഷം ക്രീസിലെത്തിയ വിരാട് കോലിയും (5) ഡേവിഡ് വില്ലിയും (0) റഥർ ഫോർഡും വേഗം മടങ്ങിയതോടെ ആർസിബി സമ്മർദ്ദത്തിലായി. എന്നാൽ എന്നാല്‍ ഷഹ്‌ബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് കാർത്തിക് ബൗണ്ടറികളുമായി കളംനിറഞ്ഞതോടെ ആർസിബി വിജയത്തിലേക്ക് അടുത്തു. 26 പന്തിൽ 45 റൺസെടുത്ത് ഷഹബാസ് മടങ്ങിയെങ്കിലും മറുവശത്ത് നിലയുറപ്പിച്ച കാർത്തിക് (23 പന്തിൽ 44) അഞ്ചു പന്ത് ശേഷിക്കെ ടീമിനെ ജയിപ്പിക്കുകയായിരുന്നു