ഐപിഎല്ലിന് ഇന്നു കൊടികയറും, ആദ്യ മത്സരത്തിന്റെ സാധ്യതകൾ ഇങ്ങനെ
ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഐപിഎല്ലിന് ഇന്നു കൊടികയറും. പതിനഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ ഏറ്റുമുട്ടും. കഴിഞ്ഞ വർഷം ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടുകയായിരിക്കും കൊൽക്കത്തയുടെ പ്രധാന ലക്ഷ്യം.
മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎൽ ആവേശം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. സ്റ്റേഡിയത്തിന്റെ 25 ശതമാനം ശേഷിയിൽ കാണികളെ ഉൾപ്പെടുത്തിയാകും ടൂർണമെന്റ് നടക്കുക.
നായക സ്ഥാനത്തു നിന്നും എംഎംസ് ധോണി പടിയിറങ്ങി കളിക്കുന്ന ആദ്യ ഐപിഎൽ മത്സരമാകുമിത്. പകരമെത്തുന്ന ജഡേജയുടെ നായക പദവി എത്രത്തോളം മികച്ചതാകുമെന്ന് ഇന്നറിയാം. പരിക്ക് മാറാത്ത ദീപക് ചാഹറും ക്വാറന്‍റീനിലായ മൊയീൻ അലിയും ചെന്നൈ നിരയിലുണ്ടാവില്ല. ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരിലാണ് സിഎസ്കെയുടെ പ്രതീക്ഷ. ഡ്വെയ്‌ന്‍ ബ്രാവോയും ശിവം ദുബേയും ടീമിന്റെ കരുത്താകും.
അതേസമയം ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കൊൽക്കത്ത കുപ്പായത്തിൽ ആദ്യ മത്സരമാകുമിന്ന്. വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, സാം ബില്ലിംഗ്സ്, ആന്ദ്രേ റസൽ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി തുടങ്ങിയവരാണ് കെകെഐറിന്റെ തുറുപ്പുചീട്ടുകൾ. എന്നാൽ ആരോൺ ഫിഞ്ച്, പാറ്റ് കമ്മിൻസ് എന്നിവരില്ലാതെയാണ് കൊൽക്കത്ത കളത്തിലെത്തുക.