ബെൻസിമയുടെ ഹാട്രിക്കിൽ കിടിലൻ തിരിച്ചുവരവുമായി റയൽ മാഡ്രിഡ്, പിഎസ്‌ജി പുറത്ത്
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പിഎസ്‌ജിയെ തകർത്തെറിഞ്ഞ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ആദ്യപാദത്തിൽ 1-0ന് തോൽവിയറിഞ്ഞ ശേഷം പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ അത്ര്യുഗ്രൻ തിരിച്ചുവരവാണ് കാർലോ അഞ്ചലോട്ടിയുടെ ടീം നടത്തിയത്.
രണ്ടാം പാദത്തിന്റെ ആദ്യ പകുതിയിൽ 1-0ന് വീണ്ടും പിന്നിലേക്ക് പോയെങ്കിലും രണ്ടാം പകുതിയിൽ റയലിന്റെ തനി സ്വരൂപം പിഎസ്‌ജി കണ്ടു. ശരിക്കും പറഞ്ഞാൽ മാഡ്രിഡിന്റെ ആറാട്ടാണ് ഫ്രഞ്ച് ടീം സാക്ഷ്യംവഹിച്ചത്. കളി തുടങ്ങിയതു മുതൽ കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ പിഎസ്‌ജി ശരിക്കും ആക്രമിച്ചു തന്നെയാണ് കളിച്ചത്.
എന്നാൽ പ്രത്യാക്രമണങ്ങളിലൂടെ റയലും മോശമാക്കിയില്ല. എങ്കിലും ആദ്യ പകുതി പിഎസ്‌ജിയാണ് മികച്ച് നിന്നത്. അതിന്റെ ഫലമായി 39-ാം മിനിറ്റിൽ എംബാപ്പെയുടെ ഗോൾ എത്തി. അങ്ങനെ ഫ്രഞ്ച് ടീമിന് അഗ്രഗേറ്റിൽ 2-0ന്റെ മുൻതൂക്കവും കൂട്ടിനായി ഒന്നാം പകുതി അവസാനിപ്പിച്ചു.
അപ്പോഴെ പലരും റയൽ മാഡ്രിനെ എഴുതി തള്ളിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തികച്ചും വ്യത്യസ്‌തരായ അഞ്ചലോട്ടിയുടെ ടീമിനെയാണ് പൊച്ചട്ടീനോയും സംഘവും കണ്ടത്. തികച്ചും തിരിച്ചടിക്കാൻ പല അവസരങ്ങളും സ്പാനിഷ് ടീം ഒരുക്കികൊണ്ടിരുന്നു. അതിനിടയിൽ എംബാപ്പെ വീണ്ടും വല കുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ്-സൈഡ് വിളിച്ചു.
പിന്നീട് 61-ാം മിനിറ്റിൽ പിഎസ്‌ജി ഗോളിയുടെ പിഴവ് മുതലെടുത്ത് കരീം ബെൻസിമ റയലിന്റെ പ്രതീക്ഷയുണർത്തി ആദ്യ ഗോൾ മടക്കി. പിന്നീട് മാഡ്രിഡിന്റെ ഗോൾ ശ്രമങ്ങളിൽ ഫ്രഞ്ച് ടീം പിൻവലിഞ്ഞു. 76-ാം മിനിറ്റിൽ ബെൻസിമയിലൂടെ റയൽ ഒപ്പമെത്തി. ഗോൾ വീണ ശേഷം വീണ്ടും ബോൾ തട്ടിതുടങ്ങിയതും വിജയ ഗോളും തന്റെ ഹാട്രിക്കും പൂർത്തിയാക്കി റയൽ മാഡ്രിഡിനെ ക്വാർട്ടറിലെത്തിക്കുന്ന വിജയം ബെൻസിമ ടീമിന് നേടികൊടുത്തു.