മുംബൈ സിറ്റിയ തറപറ്റിച്ച് സെമിയുടെ പടിവാതിൽക്കൽ ബ്ലാസ്റ്റേഴ്‌സ്
ഐഎസ്‌എൽ ഫുട്ബോളിൽ ഇന്നു നടന്ന നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ കീഴടക്കി സെമി ഫൈനലിന്റെ പടിവാതിൽക്കൽ എത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്നു ഗോളിനാണ് കൊമ്പൻമാർ നിലവിലെ ചാമ്പ്യൻമാരെ തറപറ്റിച്ചത്.
ആല്‍വാരോ വാസ്ക്വസിന്‍റെ ഇരട്ടഗോളും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്‍റെ വണ്ടര്‍ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതലെ ഇരുടീമും ഗോളിനായുള്ള ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു.
19-ാ ംമിനിറ്റില്‍ നാല് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ബ്ലാസ്റ്റേഴ്സിനെ സഹല്‍ അബ്ദുള്‍ സമദിന്റെ വണ്ടർ ഗോളിൽ കേരളം ലീഡ് എടുത്തു. ഇതിനുശേഷവും പ്രതിരോധത്തിലേക്ക് മാറാൻ കൊമ്പൻമാർ തയാറായിരുന്നില്ല. ആക്രമണങ്ങളും പ്രത്യാക്രമണവുമായി ഇരുവശത്തേക്കും ബോൾ പാഞ്ഞു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വാസ്‌കസ് പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി.
2-0-ന് രണ്ടാം പകുതിക്കിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് തികച്ചും ആത്മവിശ്വാസത്തിലായിരുന്നു. മുംബൈ ഗോള്‍കീപ്പര്‍ മുഹമ്മദ് നവാസിന്റെ പിഴവ് മുതലാക്കി ആല്‍വാരോ വാസ്ക്വസ് മഞ്ഞപ്പടയുടെ വിജയഗോളും ഒരുക്കി. തുടർന്ന് 71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുംബൈ ഒരു ഗോള്‍ തിരിച്ചടിച്ചുവെങ്കിലും കളിയിലേക്ക് തിരിച്ചെത്താനുള്ള മുന്നേറ്റങ്ങളൊന്നും കാണാനായില്ല.
മുംബൈക്കെതിരായ വിജയത്തോടെ 19 കളികളില്‍ 33 പോയന്‍റുള്ള കേരളം പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. അതേസമയം 19 കളികളില്‍ 31 പോയന്‍റുള്ള മുംബൈ സിറ്റി എഫ്സി അഞ്ചാം സ്ഥാനത്താണിപ്പോൾ. ഹൈദരാബാദിതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം അവർക്ക് ഉറപ്പില്ല. ബ്ലാസ്റ്റേഴിന് അടുത്ത കളിയിൽ ഗോവയോട് സമനില വഴങ്ങിയാലും സെമി ഉറപ്പിക്കാം.