കിരീടപ്പോരാട്ട ചൂടിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് എവർട്ടനെ നേരിടും
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് എവർട്ടണിനെ നേരിടും. കിരീട പോരാട്ടം കനത്ത സാഹചര്യത്തിൽ ഇന്നത്തെ മത്സരം പെപ് ഗ്വാർഡിയോളയുടെ ടീമിന് എന്തു വില കൊടുത്തും ജയിച്ചേ മതിയാകൂ.
പോയ മത്സരത്തിൽ ടോട്ടനത്തിന് മുന്നിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ക്ഷീണവും സിറ്റിക്ക് മാറ്റാനുണ്ട്. കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ടെങ്കിലും ലിവർപൂളിനെക്കാൾ മൂന്ന് പോയിന്റ് മാത്രമാണ് അധികമുള്ളത്.
സിറ്റിക്ക് കിരീടപോരാട്ടമാണ് മുന്നിലുള്ളതെങ്കിൽ നേരെ തിരിച്ചാണ് എവർട്ടണിന്റെ കാര്യം. ഈ സീസണിൽ റാഫ ബെനിറ്റസിന്റെ കീഴിലുള്ള തുടർതോൽവികളും മോശം ഫോമും കാരണം ടീം ഏറെ പിന്നിലായിരുന്നു. ഒടുവിൽ ഗതികെട്ട് പരിശീലകനെ പുറത്താക്കുകയും ചെയ്‌തു. പകരമെത്തിയതാവട്ടെ ഫ്രാങ്ക് ലംപാർഡും.
പുതിയ പരിശീലകന്റെ കീഴിൽ നാലിൽ രണ്ട് കളിയിൽ ജയവും രണ്ടിൽ തോൽവിയുമായാണ് എവർട്ടൺ തുടങ്ങിയിരിക്കുന്നത്. കളി മികവിന്റെ കാര്യത്തിൽ നീലപ്പടയെ മികച്ചതാക്കാൻ ലംപാർഡിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ എതിരാളികൾ നിസാരക്കല്ലെന്ന് പരിശീലകനും ടീമിനും നന്നായി അറിയാം.
തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും വെറും രണ്ട് പോയിന്റ് അകലെ മാത്രമാണ് എവർട്ടണുള്ളത്. കണക്കുകളിൽ മുന്നിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയാണെന്നതിൽ സംശയമൊന്നുമില്ല. എന്നിരുന്നാലും ഇന്നത്തെ ജയം ആരുടെ കൂടെ നിൽക്കുമെന്ന് കണ്ടറിയണം. ഇന്നു രാത്രി ഇന്ത്യൻ സമയം 11 മണിക്കാണ് മത്സരം.