തോൽവിയിലും മനം കവർന്ന പ്രകടനവുമായി ഡെൻമാർക്ക്
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. താരനിബിഢമായ ബെൽജിയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡെന്മാർക്കിനെ പരാജയപ്പെടുത്തി. പക്ഷെ ഡാനിഷ് ടീം അംഗങ്ങൾ ഇന്ന് ഗ്രൗണ്ടിൽ കാണിച്ച പോരാട്ട വീര്യം മത്സരം നേരിൽ കണ്ടവരുടെ കണ്ണ് നനയിച്ചു കാണും. എന്നിട്ടും സ്വന്തം കാണികളുടെ മുന്നിൽ ഒരു പോയിന്റ് പോലും നേടാനാവാതെ അവർക്ക് മടങ്ങേണ്ടി വന്നത് വിധിയുടെ ക്രൂര വിളയാട്ടം എന്ന് വിളിക്കേണ്ടി വരും.
21 ഷോട്ടുകളാണ് അവർ ഗോളിനായി പായിച്ചത്. ബെൽജിയം ആകട്ടെ വെറും ആറും. പക്ഷെ കിട്ടിയ ചെറുഅവസരങ്ങൾ മുതലാക്കാനുള്ള പ്രതിഭ ബെൽജിയത്തിനായിരുന്നു എന്ന് മാത്രം. ഡി ബ്രൂയ്ന, ലുക്കാക്കു എന്നിവരെ ലോകോത്തരം എന്ന് വിളിക്കുന്നത് വെറുതെ അല്ലല്ലോ.
എന്നിരുന്നാലും ഒരു ടീം എന്ന നിലയിൽ ഡെൻമാർക്ക് പുറത്തെടുത്ത മനോവീര്യം അപാരം തന്നെ. തുടക്കം മുതലേ ശക്തമായി ആക്രമിച്ചു കളിച്ച അവർ തങ്ങൾ എന്താണ് കരുതി വെച്ചിരിക്കുന്നു എന്ന് അറിയിച്ചു. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ പോൾസണിലുടെ അവർ മുന്നിലും എത്തി. ആദ്യ പകുതിയിൽ ബെൽജിയം ചിത്രത്തിലെ ഇല്ലായിരുന്നു. നല്ല ഒഴുക്കുള്ള, ആക്രമണ ഫുട്ബാൾ കൊണ്ട് ഡെൻമാർക്ക് നിറഞ്ഞാടുക ആയിരുന്നു.
ആദ്യ ഗോൾ നേടിയപ്പോൾ മാത്രമാണ് ബെൽജിയം നിലയുറപ്പിച്ചത്. അത് അവരെ ലുക്കാക്കുവിനെ പിടിച്ചു നിറുത്തിയ വെസ്റ്റഗാഡിന്റെ ഒരു പിഴവ്, അത് മതിയായിരുന്നു ലുക്കാക്കുവിനും ബെൽജിയത്തിനും. രണ്ടാം ഗോളും ലുക്കാക്കു, ഡി ബ്രൂയ്ന എന്നിവരുടെ ഇൻഡിവിജുവൽ ബ്രില്ലിയൻസിന്റെ പരിണിത ഫലമായിരുന്നു.
എന്നിട്ടും തളരാതെ അവസാന നിമിഷം വരെ മത്സരത്തിനോട് ഡാനിഷ് താരങ്ങൾ നീതി പുലർത്തി. 86 ആം മിനുട്ടിൽ ബാഴ്സ താരം ബ്രൈത്വത്തിന്റെ ഹെഡ്ഡെർ ബാറിൽ തട്ടി പുറത്ത് പോയപ്പോൾ നെടുവീർപ്പ് ഇട്ടത് കായിക ലോകം മുഴുവനായിരിക്കും. പ്രീ ക്വാർട്ടർ കാണാതെ അവർക്ക് മടങ്ങേണ്ടി വരുന്നത് ഈ ടൂർണമെന്റ്റിലെ ആദ്യ നൊമ്പരമായി മാറും.
thankyou Denmark…for this remarkable display of valour on the ground…for this audacious fighting spirit