ആദ്യ വെടി പൊട്ടിച്ച് ചെൽസി; ലീഗ് കിരീടം ഉയർത്താൻ സിറ്റിക്ക് കാത്തിരിക്കാം
കിരീടം ഉയർത്താൻ സിറ്റിക്ക് ഒരു മത്സരം കൂടി കാത്തിരിക്കേണ്ടി വരും. മത്സരം വിജയിച്ചിരുന്നെങ്കിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ അവർക്ക് കപ്പ് ഉയർത്താൻ സാധിച്ചിരുന്നേനെ. എന്നാൽ ചെൽസിയുടെ ആക്രമണങ്ങൾക്ക് മുമ്പിൽ അഞ്ചു ഡിഫെൻഡേർസ് ആയി ഇറങ്ങിയിട്ടും സിറ്റി പരാജയം സമ്മതിച്ചു.
ആദ്യം മുന്നിൽ എത്തിയത് സിറ്റി ആയിരുന്നു. ജെസുസ് നൽകിയ ക്രോസ്സ് സ്റ്റെർലിങ് ടാപ്പ് ഇൻ ചെയ്യുകയായിരുന്നു. ലീഡ് ഉയർത്താൻ അഗ്വേറോക്ക് സുവർണ്ണാവസരം കിട്ടിയതാണ്. സിറ്റിക്ക് ലഭിച്ച പെനാൽറ്റി എടുത്ത അദ്ദേഹം നിരുത്തരവാദമായി കിക്ക് എടുത്തു ആ അവസരം കളഞ്ഞു കുളിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ചെൽസി തിരിച്ചു വന്നു. ഹക്കിം സിയാച്ചിന്റെ ബുള്ളറ്റ് ഷോട്ടിലുടെ അവർ സമനില പിടിച്ചപ്പോൾ ഇഞ്ചുറി ടൈമിൽ അലോൺസോ അവർക്ക് വിജയവും സമ്മാനിച്ചു.
ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സൽ എന്ന വിളിച്ച മത്സരത്തിൽ ഇരു ടീമുകളും ഒട്ടനവധി പരീക്ഷണങ്ങൾ നടത്താനാണ് തീരുമാനിച്ചത്. നേഥൻ അക്കെ, ഫെറാൻ ടോറസ്, മെൻഡി, അഗ്വേറൊ എന്നിവർ സിറ്റിക്കായി സ്റ്റാർട്ട് ചെയ്തപ്പോൾ ഗിൽമോർ, സിയാച്ഛ്, ക്രിസ്റ്റൻസെൻ എന്നിവർ ചെൽസിക്കായും ആദ്യ പതിനൊന്നിൽ സ്ഥാനം കിട്ടി.