“Special Once” – ബെയ്‌ലിനെ ഉപയോഗിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ ജൊസേക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നു
ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 18 ആം സ്ഥാനത്ത് നിന്നിരുന്ന ഫുൾഹാമിനോട് ടോട്ടൻഹാം സമനില വഴങ്ങിയിരുന്നു. വീറും വാശിയും ഏറി വരുന്ന പ്രീമിയർ ലീഗിൽ ഓരോ പോയിൻറ്റും ടീമുകൾക്ക് വിലപ്പെട്ടതാണ്. പരാജയങ്ങൾ മാനേജർമാരുടെ രൂക്ഷ വിമർശനങ്ങൾക്കും വഴിവെക്കും. വിജയിച്ചിരുന്നെങ്കിൽ മൂന്നാം സ്ഥാനത്ത് എത്തേണ്ട സ്പർസ് ഇപ്പോൾ ആറാം സ്ഥാനത്താണ്.
മൗറീഞ്ഞോയുടെ കേളി ശൈലിയെപ്പറ്റിയാണ് ഇപ്പോൾ വിമർശനങ്ങളത്രെയും. ഒരു ഗോളിന് ലീഡ് കിട്ടിയതിന് ശേഷം കളി ഫുൾഹാമിന്റെ കയ്യിൽ നിന്ന് തട്ടി പറിക്കാൻ ടോട്ടൻഹാമിന് ആയില്ല. കൊറിയൻ താരം സോൺ മൂന്ന് സുവർണ്ണാവസരങ്ങളാണ് കളഞ്ഞുകുളിച്ചത്. ആത്മവിശ്വാസം കുറവുള്ള അദ്ദേഹത്തെ പിൻവലിച്ചു ലൂക്കാസ് മോറ, ഗാരെത് ബെയ്ൽ എന്നിവരെ സബ് ഇറക്കാഞ്ഞതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണം.
74 ആം മിനുട്ടിൽ ആണ് ഫുൾഹാം സമനില ഗോൾ വഴങ്ങുന്നത്. 80 മിനുട്ട് വരെയും സിസോക്കോ വിങ്ങിൽ കളിച്ചതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടുന്നു. മോറ, ബെയ്ൽ എന്നീ വേഗത ഉള്ള താരങ്ങൾ പിന്നെ എന്തിന് എന്ന് ആരും ചോദിച്ചു പോകും. ഡെലെ അലിയെ ബെഞ്ചിൽ ഇരുത്തിയതും ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധത്തിൽ വിള്ളലുകൾ കണ്ടെത്താൻ അലിക്കാണ് ലാമെലയെക്കാൾ മികവെന്നാണ് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.
ഏതായാലും ബെയ്ൽ, മോറ എന്നിവരുടെ കാര്യത്തിൽ വിമർശങ്ങൾക്ക് കഴമ്പുണ്ടെന്ന് തോന്നി പോകും. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലുണ്ട് മിസ്റ്റർ ജോസേ. ബെയ്ൽ ഇരുന്നു തുരുമ്പിക്കാതെ ഇരുന്നാൽ ഭാഗ്യം.