പ്രോ ഹോക്കി ലീഗില്‍ ചാമ്പ്യന്മാരായ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ
പ്രോ ഹോക്കി ലീഗില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 2-1നായിരുന്നു ഇന്ത്യ ലോക ചാമ്പ്യന്മാരെ കീഴടക്കിയത്. ജയത്തോടെ ലീഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
5 കളികളില്‍നിന്നും 11 പോയന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്തും 3 കളികളില്‍നിന്നും 8 പോയന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്തുമാണ് നിലവിൽ.
സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് കോച്ച് ഗ്രഹാം റീഡിന്റെ തന്ത്രങ്ങൾ ഗുണകരമായി. ഓരോ ക്വാര്‍ട്ടറിലും ഗോളിയെ മാറി പരീക്ഷിച്ച റീഡിന്റെ പദ്ധതി വിജയിച്ചു. മലയാളി താരം പിആര്‍ ശ്രീജേഷ് മറ്റൊരു ഗോള്‍ കീപ്പര്‍ കൃഷ്ണന്‍ പതക് എന്നിവരുടെ അവിശ്വസനീയമായ രക്ഷപ്പെടുത്തലുകളാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. പതക് ആണ് കളിയിലെ മികച്ച താരം.
മന്‍ദീപ് സിങ്, രാമന്‍ദീപ് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ കണ്ടെത്തിയത്.
കഴിഞ്ഞ 10 മത്സരങ്ങളിലും തോല്‍വിയറിയാത്ത ടീമാണ് ബെല്‍ജിയം. ഞായറാഴ്ച ഇരു ടീമുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുന്നുണ്ട്.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രോ ലീഗ് അഞ്ചാം സീസണ്‍ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. റാങ്കിങ്ങില്‍ ആദ്യ ഒമ്പതില്‍ ഇടം പിടിച്ച ടീമുകള്‍ രണ്ട് തവണ വീതം ഹോം ആന്‍ഡ് എവേ രീതിയില്‍ ഏറ്റുമുട്ടും. ജനുവരിയില്‍ ആരംഭിച്ച ഇത്തവണത്തെ ലീഗ് ജൂണില്‍ അവസാനിക്കും.