പ്രീമിയർ ലീഗ് :പാലസിനെ തകർത്ത് സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചു നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റെർ സിറ്റി രണ്ടാം സ്ഥാനത്തു തുടരുന്നു. വിജയികൾക്ക് വേണ്ടി ഗബ്രിയേൽ ജീസസ്, ഡേവിഡ് സിൽവ എന്നിവർ ഗോളുകൾ നേടി. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം 8ഇൽ നിന്നു 5ആയി കുറച്ചത് സിറ്റിക്ക് ആശ്വാസമാകും. ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂളിന് നാളെ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യൂണൈറ്റഡുമായാണ് മത്സരം.
ഇന്നത്തെ മത്സരത്തിൽ തങ്ങളുടെ തോൽവിയോ സമനിലയോ പോലും കിരീടപോരാട്ടത്തിൽ ലിവര്പൂളിനെ ബഹുദൂരം മുന്നിലാക്കും എന്ന ബോധ്യത്തോടെ എവേ മാച്ചിനിറങ്ങിയ സിറ്റി പതിവ് പോലെ ആക്രമിച്ചു കളിച്ചു. അഗ്യൂറോയെയും , മഹ്‌റസിനെയും ബെഞ്ചിലിരുത്തി ഗാർഡിയോള തന്റെ റൊട്ടേഷൻ പോളിസി തുടർന്നു. മറുവശത്തു ക്രിസ്റ്റൽ പാലസ്, സിറ്റിയെ വീഴ്ത്തിയ വോൾവ്സ് പയറ്റിയ പ്രതിരോധത്തിലൂന്നി, കൗണ്ടർ അറ്റാക്കിലൂടെ മാത്രം കളിക്കാൻ ശ്രമിച്ചപ്പോൾ ഗോൾ നേടാൻ സിറ്റി നന്നേ വിയർത്തു. എന്നാൽ 39ആം മിനുട്ടിൽ ഗുൻഡോഗൻറെ ക്രോസ്സ് ഹെഡറിലൂടെ വലയിലെത്തിച്ചു ജീസസ് പാലസിന്റെ കോട്ട തകർത്തു. 2 മിനുട്ടിനുള്ളിൽ വീണ്ടും സിറ്റി വലകുലുക്കി. ഇത്തവണ സ്റ്റെർലിങ്ങിന്റെ ലോബ് മുന്നോട്ട് കുതിച്ചു പിടിച്ചെടുത്ത സിൽവ ഗ്രൗൻഡഡ് ഷോട്ടിലൂടെ ഗോൾ നേടി.
രണ്ടാം പകുതിയിൽ കളി കുറച്ചുകൂടി വിശാലമായപ്പോൾ ഇരു ടീമുകൾക്കും ഏതാനും ചില നല്ല അവസരം ലഭിച്ചെങ്കിലും ഗോൾ അകന്നു നിന്നു. നിർണായക മത്സരത്തിലെ വിജയം സിറ്റിയുടെ ആത്മവിശ്വാസമുയർത്തുമ്പോൾ, നാളെ നടക്കുന്ന മത്സരത്തിൽ ലിവർപൂളിന് മേൽ സമ്മർദമുയരും.