വിംബിൾഡൺ സെമിയിൽ ഫെഡറർ നദാൽ പോരാട്ടം
ഒടുവിൽ ലോകം കാത്തിരുന്ന ആ പോരാട്ടം എത്തിയിരിക്കുന്നു. റോജർ ഫെഡററും റാഫേൽ നദാലും സെമിയിൽ ഏറ്റുമുട്ടും. 38 ഗ്രാൻഡ് സ്ലാം വീതം വച്ചിട്ടുള്ള ഫെഡററും നദാലും തമ്മിലുള്ള പോരാട്ടം എന്നും ടെന്നിസ് പുൽമൈതാനിയിൽ ത്രസിപ്പിച്ചിട്ടുണ്ട്. ഇപ്രാവശ്യവും അതിന് ഒരു അപവാദം ഉണ്ടാകാൻ വഴിയില്ല.
ക്വാർട്ടറിൽ റാഫേൽ നദാൽ അമേരിക്കയുടെ സാം ക്വറിയെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ 7-5, 6-2, 6-2. ക്വറിയുടെ ആറടി ആറിഞ്ച് ഉയരത്തെ തൻറെ പരിചയസമ്പത്ത് കൊണ്ട് നദാൽ കീഴ്പ്പെടുത്തുകയായിരുന്നു. റോജർ ഫെഡറർ ആകട്ടെ ക്വാർട്ടറിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ജപ്പാന്റെ കെയ് നിഷികോരിയെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഫെഡററുടെ തിരിച്ചുവരവ്, സ്കോർ 4-6, 6-1, 6-4, 6-4. വിജയത്തോടെ വിമ്പിൾഡണിൽ 100 വിജയങ്ങൾ നേടുന്ന ആദ്യത്തെ സിംഗിൾസ് താരമായി മാറി ഫെഡറർ
നോവാക് ജോക്കോവിച്ച് ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ അനായാസം പരാജയപ്പെടുത്തിയപ്പോൾ( സ്കോർ 6-4, 6-0, 6-2) റോബർട്ടോ ബാറ്റിസ്റ്റ അഗട് അർജൻറീനയുടെ ഗ്വയ്ഡോ പെല്ലയെ വാശിയേറിയ ഒരു പോരാട്ടത്തിലൂടെ തറപറ്റിച്ചു, സ്കോർ 7-5, 6-4, 3-6, 6-3. സെമിയിൽ അഗട് ജോക്കോവിച്ചിന് പോന്ന ഒരു എതിരാളി ആകുമെന്ന് തോന്നുന്നില്ല. ഫോം വച്ച് നോക്കുമ്പോൾ ഇപ്രാവശ്യത്തെ വിമ്പിൾഡൺ നേടാൻ ഏറ്റവും സാധ്യത ജോക്കോവിച്ചിന് തന്നെയാണ്.