ലോകകപ്പ് 2019, ബംഗ്ലാ കടുവകളെ തകർത്ത് ഇംഗ്ലണ്ട്
2019 ലോകകപ്പിൽ ഇന്നു നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ 106 റണ്ണുകൾക്കു പരാജയപ്പെടുത്തി. കാർഡിഫിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ആറു വിക്കെറ്റ് നഷ്ടത്തിൽ 386 റണ്ണുകൾ നേടി. ആദ്യ വിക്കറ്റിൽ ഓപ്പണർമാരായ ജേസൺ റോയ്, ജോണി ബെയർസ്റ്റോ എന്നിവർ ചേർന്നു നൽകിയ മികച്ച തുടക്കം മധ്യനിരയും മുതലാക്കിയതോടെ ഇംഗ്ലണ്ട് കൂറ്റൻ സ്കോർ കരസ്ഥമാക്കുകയായിരുന്നു. ജേസൺ റോയ് 153 റണ്ണുകൾ നേടി ടോപ് സ്കോററാറായപ്പോൾ ബെയർസ്റ്റോ 51, ജോസ് ബട്ലർ 64 റണ്ണുകൾ നേടി മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസൻ, സൈഫുദീൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനു തുടക്കത്തിലേ പിഴച്ചു. ടീം സ്കോർ എട്ടിൽ നിൽക്കേ ഓപ്പണർ സൗമ്യ സർക്കാരിനെ നഷ്ടമായ അവർക്കു പരിചയസമ്പന്നനായ ഓൾറൗണ്ടർ ഷാകിബ് അൽ ഹസന്റെ ബാറ്റിംഗാണ് തുണയായത്. സെഞ്ചുറി നേടി പൊരുതിയെങ്കിലും ഷാക്കിബിന് പിന്തുണ നൽകുവാൻ മറ്റാർക്കും കഴിഞ്ഞില്ല. 121 റണ്ണുകൾ നേടി ഷാകിബ് പുറത്തായതോടെ ബംഗ്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. 48.5 ഓവറിൽ 280 റണ്ണുകൾക് ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു. ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സ് ജോഫ്ര ആർച്ചർ എന്നിവർ മൂന്നും മാർക്ക് വുഡ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ജേസൺ റോയ് ആണ് കളിയിലെ കേമൻ.