കോളിസ് കിങ് – 1979 ലോകകപ്പ് ഫൈനലിലെ യഥാർത്ഥ രാജാവ്
1979 ഫൈനൽ പൊതുവെ അറിയപ്പെടുന്നത് സർ വിവ് റിച്ചാർഡ്സിന്റെ ഐതിഹാസികമായ 138 റൺസിന്റെ നോട്ട് ഔട്ട് ഇന്നിംഗ്സ് കൊണ്ടാണ്. അദ്ദേഹത്തിന്റെ ശതകത്തിന്റെ ബലത്തിൽ കരീബിയൻ പട 92 റൺസിന്റെ ആധികാരിക വിജയവും സ്വന്തമാക്കി. എന്നാൽ റിച്ചാർഡ്സിന്റെ ഇന്നിങ്സിന്റെ അത്രെയും, ഒരു പക്ഷെ അതിനേക്കാൾ മനോഹരമായ കളി അന്ന് പുറത്തെടുത്തത് കോളിസ് കിങ് എന്ന വലംകൈയ്യൻ ഓൾ റൗണ്ടർ ആയിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡീസിനെ ബാറ്റിങ്ങിന് അയച്ചു. 99 റൺസ് ആയപ്പോൾ അവരുടെ നാല് വിക്കറ്റുകൾ ഇയാൻ ബോതം നേത്രത്വം കൊടുത്ത ഇംഗ്ലീഷ് ബൗളേഴ്‌സ് എടുത്തിരുന്നു. പുറത്തായവരിൽ ക്ലൈവ് ലോയിഡും ഉൾപെട്ടിരുന്നത് കൊണ്ട് എല്ലാവരും ഇംഗ്ലീഷ് വിജയം മുന്നിൽ കണ്ടു.
അതിന് ശേഷം ലോകം കണ്ടത് ഏകദിന ക്രിക്കറ്റിലെ ആദ്യ വെടികെട്ടായിരുന്നു. ബൗളർമാർ അരങ്ങു വാണിരുന്ന ആ കാലഘട്ടത്തിൽ വെറും 66 ബോളിൽ നിന്ന് കിങ് അടിച്ചത് 86 റൺസ് ആയിരുന്നു. വിവ് റിച്ചാർഡ്‌സുമായി 139 റൺസിന്റെ പാർട്ണർഷിപ്പും പൂർത്തിയാക്കി കിങ് പുറത്താകുമ്പോൾ വിൻഡീസ് 238 എന്ന സുരക്ഷിത സ്‌കോറിൽ എത്തിയിരുന്നു.
കിങ്ങിന്റെ ബാറ്റിങ്ങിനെ പറ്റി വിവ് റിച്ചാർഡ്‌സ് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി – “പല നിമിഷങ്ങളിലും ഞാൻ അപ്പുറത്തെ ക്രീസിൽ നിന്ന് കിങ്ങിന്റെ ബാറ്റിംഗ് ആസ്വദിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ എനിക്ക് അവനെ ശാന്തനാകേണ്ടി വരെ വന്നു. അത്ര തീക്ഷണതയോടെ ആണ് അയാൾ അന്ന് ബാറ്റ് ചെയ്തത് “.