പ്രീമിയർ ലീഗ്: ലെസ്റ്ററിനോടും തകർന്നടിഞ്ഞു ആർസെനൽ
ഗണ്ണേഴ്സിന്റെ എവേ മാച്ച് ദുരന്തം അവസാനിക്കുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആര്സെനലിന്റെ തോൽവി. ലീഗിൽ ആര്സെനലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണു. വിജയികൾക്ക് വേണ്ടി ജാമി വാർഡി ഇരട്ട ഗോളുകൾ നേടി. ശേഷിച്ച ഗോൾ ടാലിസ്മാന്റെ വകയായിരുന്നു.
മത്സരത്തിൽ തുടക്കം മുതൽ തന്നെ ലെസ്റ്റർ ആധിപത്യം നേടി.മുന്നേറ്റ നിര ആർസെനൽ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു എങ്കിലും ഗോൾ വീണില്ല. എന്നാൽ 36ആം മിനുട്ടിൽ ഗണ്ണേഴ്‌സ് താരം മൈറ്റ്ലാൻഡ് നെയ്ൽസ് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ആര്സെനലിന്റെ ആക്രമണത്തിന്റെ ജീവനെടുത്തു. 10പേരായി ചുരുങ്ങിയ ടീം ഗോൾ വഴങ്ങാതിരിക്കാനാണ് ശ്രമിച്ചത്.
57ആം മിനുട്ടിൽ ആർസെനൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു കിട്ടിയ ക്രോസ്സ് മനോഹരമായി വലയിലെത്തിച്ചു ടാലിസ്മാൻ ലെസ്റ്ററിന്റെ ലീഡ് നേടി (1-0). സമനിലക്കു വേണ്ടിയുള്ള ആർസെനാൽ ശ്രമങ്ങളൊന്നും തന്നെ വിജയിച്ചില്ല.
മത്സരം ഈ സ്‌കോറിൽ അവസാനിക്കും എന്ന് നിനച്ചിരിക്കെ അപ്രതീക്ഷിതമായി ആര്സെനലിന്റെ പ്രതിരോധ പിഴവും ലെസ്റ്ററിന്റെ കൌണ്ടർ അറ്റാക്കിങ്ങും ഒത്തു ചേർന്ന രണ്ടു ഗോളുകളിലൂടെ (86,90)ജാമി വാർഡി ആര്സെനലിന്റെ പതനം പൂർത്തിയാക്കി.