പ്രീമിയർ ലീഗ് : ജയത്തോടെ ആഴ്‌സണൽ നാലാമത്
കളി തുടങ്ങി 11മിനുട്ടിൽ തന്നെ 10പേരായി ചുരുങ്ങിയ വാട്ട്ഫോഡിനെതിരെ എവേ മത്സരത്തിൽ ആർസെനലിനു നേരിയ ജയം.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ ജയം. ആര്സെനലിന്റെ ഗോൾ 10ആം മിനുട്ടിൽ അബാമേയാങ് നേടി.
വിക്കറേജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ കളിയുടെ ഗതിക്കു വിപരീതമായി ആർസെനൽ ലീഡ് നേടി. ബാക്ക്പാസ്സ് സ്വീകരിക്കവേ സംഭവിച്ച വാട്ട്ഫോഡ് ഗോളി ഫോസ്‌റ്ററിന്റെ പിഴവ് മുതലെടുത്തു അബ്ബാമേയങ്ങ് സ്റ്റേഡിയത്തെ ഞെട്ടിച്ചു (1-0).
തൊട്ടടുത്ത നിമിഷം ആർസെനൽ താരം ടോറെരയെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് വാറ്റ്‌ഫോഡ് താരം ഡീനി ചുവപ്പ് കാർഡ് കണ്ടതോടെ ആതിഥേയർ സമ്മർദ്ദത്തിലായി. എന്നാൽ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ആർസെനാൽ ഗോൾമുഖത്തേക്കു പലപ്പോഴും ആന്ദ്രേ ഗ്രെയുടെ നേതൃത്വത്തിൽ വാട്ട്ഫോഡ് കുതിച്ചു.
എന്നാൽ മറുവശത്തു, സീസണിൽ ഇതേവരെ എവേ മാച്ചുകളിൽ ക്‌ളീൻ ഷീറ്റ് സ്വന്തമാക്കാൻ കഴിയാത്ത ഗണ്ണേഴ്‌സ് ഗോൾ വീണ ശേഷം അക്രമിക്കുന്നതിനു പകരം പന്ത് കൈവശം വച്ചു പ്രതിരോധിക്കാനാണ് കൂടുതൽ ശ്രമിച്ചത്. അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ഇരു ടീമുകളും കിട്ടിയ ചില മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മത്സരിച്ചു. തോറ്റുവെങ്കിലും വീറുറ്റ പോരാട്ടമായിരുന്നു വാട്ട്ഫോഡ് കാഴ്ചവച്ചത്. താരതമ്യേന മോശം പ്രകടനമാണെങ്കിലും സീസൺ അവസാനത്തിലേക്ക് കിടക്കവേ എവേ മാച്ചിൽ നിർണായകമായ 3 പോയിന്റ് നേടിയത് ആർസെനലിനെ സന്തോഷിപ്പിക്കുന്നു.
ജയത്തോടെ 33 കളികളിൽ നിന്നും 66പോയിന്റോടെ ഗോൾ ശരാശരിയിൽ ചെൽസിയെ പിന്തള്ളി ആർസെനാൽ നാലാം സ്ഥാനത്തേക്കുയർന്നു.