യൂറോ യോഗ്യത മത്സരത്തിൽ ഐസ്ലാൻഡിനെതിരെ ഫ്രാൻസിന് ഗംഭീര വിജയം. ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് തങ്ങളുടെ വിശ്വജേതാക്കൾ എന്ന പദവിക്ക് ഒട്ടും കോട്ടം വരാതെയാണ് ഐസ്ലാൻഡിനെ തകർത്തു വിട്ടത്. കഴിഞ്ഞ ലോകകപ്പിൽ മെസ്സിയെയും കൂട്ടരെയും കെട്ടിപൂട്ടി നിർത്തിയ ഐസ്ലാൻഡ് ഫ്രഞ്ച് മുന്നേറ്റത്തിൽ തകർന്നടിയുകയായിരുന്നു. തകർപ്പൻ ഹെഡറിലൂടെ ഉംറ്റിറ്റി ആദ്യ ഗോൾ നേടി ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചു. പിന്നാലെ ഐസ്ലാൻഡ് പ്രതിരോധം ശക്തമാക്കി. എംബാപ്പയുടെയും ഗ്രീസ്മാന്റെയും ഒരുപാട് മുന്നേറ്റങ്ങൾ ഐസ്ലാൻഡ് പ്രതിരോധത്തിൽ തട്ടി തെറിച്ചു. ആദ്യ പകുതി ഉംറ്റിറ്റിനേടിയ ഗോളിന്റെ ആനുകൂല്യത്തിൽ അവസാനിച്ചു. രണ്ടാം പകുതി തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഫ്രഞ്ച് ടീം ഗ്രീസ്മാനിലൂടെയും എംബാപെയിലൂടെയും ഐസ്ലാൻഡ് പ്രതിരോധമുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിട്ടു ഇതിന്റെ ഫലം 68-ാം മിനുറ്റിൽ അവർ ജിറൂഡിലൂടെ നേടിയെടുക്കുകയും ചെയ്തു ഫ്രാൻസ് രണ്ട് ഗോളിന് മുന്നിൽ. പതിനഞ്ചു മിനുട്ടിനുള്ളിൽ ഗ്രീസ്മന്റെ അസിസ്റ്റിൽ എംബാപ്പ ഐസ്ലാൻഡ് കോട്ട തകർത്തു. പിന്നാലെ എംബപ്പയുടെ അസിസ്റ്റിൽ ഗ്രീസ്മനും ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് തകർപ്പൻ ജയം നേടുകയായിരുന്നു.