ഫയർ മോഡിൽ അഭിഷേകും, സൂര്യകുമാറും : മൂന്നാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ജയം വെറും പത്ത് ഓവറിൽ
ഗുവാഹത്തി: ഞായറാഴ്ച ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഒമ്പത് വിക്കറ്റിന് 153 റൺസ് നേടിയപ്പോൾ ഇന്ത്യ പത്ത് ഓവറിൽ വിജയം സ്വന്തമാക്കി. ഇന്ത്യക്കായി അഭിഷേക് ശർമ്മ സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ഇരുവരും ചേർന്ന് ഇന്ത്യക്ക് 10 ഓവറിനുള്ളിൽ വിജയം സമ്മാനിച്ചു. 60 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം.ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി
154 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ സഞ്ജുവിനെ നഷ്ടമായി. പിന്നീട് അഭിഷേക് ഷർമ്മയും(68) ഇഷാൻ കിഷനും(18) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 53 റൺസ് നേടി. പിന്നീട് ഇഷാൻ പോയതിന് ശേഷം സൂര്യകുമാറിനൊപ്പം(57) ചേർന്ന് അഭിഷേക് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റൻസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി.അഭിഷേക് 14 പന്തിൽ അർധശതകം നേടി. പിന്നീട് സൂര്യകുമാറും ടോപ് ഗിയറിലേക്ക് കയറിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി.
നേരത്തെ ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്‌സ് 48 റൺസുമായി ടോപ് സ്കോററായി, മാർക്ക് ചാപ്മാൻ 32 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ഓവറിൽ ഡെവൺ കോൺവേ പുറത്തായതോടെ ഇന്ത്യ തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു, തൊട്ടുപിന്നാലെ റാച്ചിൻ രവീന്ദ്രയും. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി, അതേസമയം രവി ബിഷ്‌ണോയിയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി കിവി ബാറ്റ്‌സ്മാൻമാരുടെ മേൽ സമ്മർദ്ദം ചെലുത്തി.
ഫിലിപ്‌സും ചാപ്‌മാനും സ്ഥിരതയുള്ള കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും ബിഷ്‌ണോയിയുടെ മുന്നേറ്റം ഇന്ത്യയെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. മിച്ചൽ സാന്റ്‌നറുടെ 27 റൺസിന്റെ പ്രകടനം ന്യൂസിലൻഡിനെ 150 കടത്താൻ സഹായിച്ചു. ഇന്ത്യയ്ക്ക് വേണ്ടി, ബൗളർമാർ വിക്കറ്റുകൾ തുല്യമായി പങ്കിട്ടു.






































