വെടിക്കെട്ട് ബാറ്റിങ്ങുമായി രോഹിത് ശർമ്മ : അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം
ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 35 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
63 പന്തിൽ ആണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്. ഇഷാൻ കിഷനും രോഹിത്തും ചേർന്ന് ഒന്നാം വിക്കറ്റിൽ 156 റൺസ് നേടി. ഇഷാൻ കിഷൻ 47 പന്തിൽ 47 റൺസ് നേടി. പിന്നീട് കോഹിലിയും(55) ശ്രേയസ് അയ്യരും(25) ചേർന്ന് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.
വെറും 30 പന്തിൽ നിന്നാണ് രോഹിത് അർധസെഞ്ചുറി നേടിയത്. 1983ൽ സിംബാബ്വെയ്ക്കെതിരെ കപിൽ ദേവിന്റെ (72 പന്തിൽ) റെക്കോർഡ് തകർത്ത് 63 പന്തിൽ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലോകകപ്പ് സെഞ്ചുറികൂടി ആയിരുന്നു. ഇഷാൻ കിഷനൊപ്പം (47) രോഹിത് 156 റൺസ് കൂട്ടിച്ചേർത്തു. 84 പന്തിൽ 131 റൺസെടുത്ത അദ്ദേഹം റാഷിദ് ഖാന്റെ ബൗളിംഗിൽ വീണു. 16 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഹഷ്മത്തുള്ള ഷാഹിദിയുടെയും അസ്മത്തുള്ള ഒമർസായിയുടെയും മികവിൽ 272 റൺസ് നേടി. 35-ാം ഓവറിൽ ഇരുവരും ചേർന്ന് അഫ്ഗാനിസ്ഥാനെ 63/3 എന്ന നിലയിൽ നിന്ന് 184 ലെത്തിച്ചു. ഇരുവരും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തപ്പോൾ അസ്മത്തുള്ളയെ (62) ഹാർദിക് പാണ്ഡ്യ ക്ലീൻ ബൗൾഡാക്കി. 88 പന്തിൽ 80 റൺസെടുത്ത ഹഷ്മത്തുള്ള കുൽദീപ് യാദവിന്റെ പന്തിൽ വീണു.
ജസ്പ്രീത് ബുംറ 4/39 ആയിരുന്നു ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്, മുഹമ്മദ് സിറാജ് തന്റെ ഒമ്പത് ഓവറിൽ 0/76. നേരത്തെ ഇബ്രാഹിം സദ്രാനും റഹ്മാനുള്ള ഗുർബാസും ഓപ്പണിംഗ് വിക്കറ്റിൽ 32 റൺസ് കൂട്ടിച്ചേർത്തു. 22 റൺസെടുത്ത സദ്രാനെ പുറത്താക്കി ബുംറ ഇന്ത്യക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടി.






































