ഒന്നാം ടെസ്റ്റ്, നാലാം ദിനം: സ്പിന്നർമാർ തിളങ്ങി, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാനെ വിജയത്തിലേക്ക്
ശ്രീലങ്ക പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ പാക്സിസ്ഥാൻ ജയത്തിലേക്ക്. 131 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ ഇന്നലെ കളി അവസാനിച്ചപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് നേടിയിട്ടുണ്ട്.ക്യാപ്റ്റൻ ബാബർ അസമും ഓപ്പണർ ഇമാം ഉൾ ഹഖും യഥാക്രമം ആറ്, 25 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഏഴ് വിക്കറ്റ് കൈയിലിരിക്കെ പാകിസ്ഥാന് വിജയിക്കാൻ വേണ്ടത് 83 റൺസ് മാത്രമാണ്.
പാകിസ്ഥാൻ ബൗളിങ്ങിൽ ശ്രീലങ്കയെ രണ്ടാം ഇന്നിങ്ങ്സിൽ 279 റൺസിന് പുറത്താക്കി. സ്പിന്നർമാരായ അബ്രാർ അഹമ്മദും നൊമാൻ അലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആഘ സൽമാൻ രണ്ട് വിക്കറ്റ് വീഴ്ത്തി, 131 റൺസ് പിന്തുടരുമ്പോൾ സ്പിന്നർ പ്രബാത് ജയസൂര്യ പാക്കിസ്ഥാന്റെ രണ്ട് വിക്കറ്റ് വീഴ്ത്തി
ശ്രീലങ്കയ്ക്കായി ധനഞ്ജയ ഡി സിൽവ ഒന്നാം ഇന്നിംഗ്സിൽ 122 റൺസ് നേടിയിരുന്നു. രണ്ടാം ഇന്നിങ്ങ്സിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. ഇത്തവണ 82 റൺസ് ആണ് നേടിയത്. 118 പന്തിൽ 10 ഫോറും രണ്ട് സിക്സും സഹിതം 82 റൺസ് അദ്ദേഹം നേടി. നിഷാൻ മദുഷ്ക 115 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്തപ്പോൾ രമേഷ് മെൻഡിസ് 79 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 42 റൺസും നേടി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.






































