ഗാരി നെവിലെയുടെ മുന്നില്‍ പൊട്ടി കരഞ്ഞ് ഡെലെ അലി
പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും നല്ല യുവ താരങ്ങള്‍ ആയിരുന്നിട്ടും എവിടെയും എത്താതെ പോയ ഒരു ഇംഗ്ലീഷ് താരമാണ് ഡെലെ അലി.താരത്തിനെതിരെ മുന്‍ ക്ലബുകളില്‍ കളിച്ച താരങ്ങളും കോച്ചുമാരും പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടായിരുന്നു.അതില്‍ ഒരാള്‍ ആണ് മുന്‍ ടോട്ടന്‍ഹാം കോച്ച് ആയിരുന്ന ജോസേ മൊറീഞ്ഞോ.നല്ല കഴിവ് ഉണ്ടെങ്കിലും മോശം സ്വഭാവം അലിയുടെ കരിയര്‍ നശിപ്പിക്കും എന്നും അദ്ദേഹം പണ്ട് തന്നെ പറഞ്ഞിരുന്നു.
ഇപ്പോള്‍ തുര്‍ക്കി ക്ലബ് ആയ ബെസിക്ക്റ്റാസില് ആണ് താരം അവസാനമായി കളിച്ചത്. കരിയറില്‍ ഏറ്റവും താഴെ നില്ക്കുന്ന താരം ഇന്നലെ മുന്‍ യുണൈട്ടഡ് താരം ആയിരുന്ന ഗാരി നെവിലെക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു.ഗാരി നെവില്ലുമായുള്ള ആഴത്തിലുള്ള വൈകാരിക അഭിമുഖത്തിൽ അലി തന്റെ വിഷാദ രോഗത്തിനെ കുറിച്ചും തന്റെ സാഹചര്യങ്ങളോടുള്ള പോരാട്ടത്തെ കുറിച്ചും വിശദമായി വെളിപ്പെടുത്തി.വളരെ ചെറുപ്പം മുതൽ തന്നെ അക്രമത്തിനും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനും താരം കൂട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.താന്‍ അനുഭവിച്ച കാര്യങ്ങള്‍ എല്ലാം പുറത്ത് പറയാന്‍ തനിക്ക് തീരെ ധൈര്യം ഇല്ലായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ ക്ലബില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിക്കുന്ന മികച്ച പിന്തുണ മൂലമാണ് എല്ലാവരുടെ മുന്നിലും മനസ്സ് തുറക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.ഒരു പുനരധിവാസ കേന്ദ്രത്തിൽ ചേരാനുള്ള തീരുമാനം താന്‍ എടുത്തതായും അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിട്ടുണ്ട്.






































