ചൈനീസ് തായ്പേയ്ക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം
ബുധനാഴ്ച ഒമാനിലെ സലാലയിൽ നടന്ന പുരുഷ ജൂനിയർ ഏഷ്യാ കപ്പ് 2023-ൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം തങ്ങളുടെ ആദ്യ പൂൾ എ മത്സരത്തിൽ ചൈനീസ് തായ്പേയ്ക്കെതിരെ 18-0 ന് ശക്തമായ വിജയത്തോടെ തങ്ങളുടെ പ്രചാരണത്തിന് തുടക്കം കുറിച്ചു.
ഇന്ത്യയ്ക്കായി അരജീത് സിംഗ് ഹുണ്ടൽ (19′, 19′, 30′, 59) നാല് ഗോളുകൾ നേടിയപ്പോൾ അമൻദീപ് (37′, 38′, 41′) ഹാട്രിക് വലയിലാക്കി. ക്യാപ്റ്റൻ ഉത്തം സിംഗ് (10′, 59′), ബോബി സിംഗ് ധാമി (11′, 46′), ചന്ദുര ബോബി പൂവണ്ണ (39’, 54′) എന്നിവർ ഇരട്ടഗോൾ നേടിയപ്പോൾ ആദിത്യ അർജുൻ ലാലാഗെ (37′), ശാരദാ നന്ദ് തിവാരി (11′) ), അംഗദ് ബിർ സിങ് (37′), അമീർ അലി (51′), റാവത്ത് യോഗേംബർ (60′) എന്നിവരും ഓരോ ഗോൾ വീതം നേടി.
നിർണായക പെനാൽറ്റി കോർണർ സ്വന്തമാക്കി ഇന്ത്യ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സമ്മർദ്ദം ചെലുത്തി. എന്നാൽ ശാരദാ നന്ദ് തിവാരിയുടെ ഫ്ലിക്കിനെ ചൈനീസ് തായ്പേയ് പ്രതിരോധിച്ചു. ക്യാപ്റ്റൻ ഉത്തം സിംഗ് (10′) എതിരാളികളുടെ ചെറുത്തുനിൽപ്പ് തകർത്ത് ഇന്ത്യക്കായി ആദ്യ ഗോൾ നേടി. പിന്നീട് ഗോളുകളുടെ പെരുമഴ ആയിരുന്നു.
മെയ് 25 ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം അവരുടെ അടുത്ത ഏറ്റുമുട്ടലിൽ ജപ്പാനെ നേരിടും. ഉത്തം സിംഗിന്റെ നേതൃത്വത്തിലുള്ള ടീം മെയ് 27 ന് പാകിസ്ഥാനുമായി കൊമ്പുകോർക്കും, മെയ് 28 ന് അവരുടെ അവസാന പൂൾ മത്സരത്തിൽ തായ്ലൻഡിനെതിരെ കളിക്കും.