അവസാന നിമിഷത്തെ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ സെമിയിൽ.!
ഇന്ന് നടന്ന യുവേഫ നേഷൻസ് ലീഗിലെ നിർണായക മത്സരത്തിൽ സ്പെയിന് തകർപ്പൻ വിജയം. സെമിയിൽ പ്രവേശിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ലായിരുന്നു ലൂയിസ് എൻറിക്കെയ്ക്കും സംഘത്തിനും. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ 88 ആം മിനിറ്റിൽ ആൽവാരോ മൊറാറ്റയാണ് സ്പാനിഷ് ടീമിനായി ഗോൾ നേടിയത്. ആ ഒരൊറ്റ ഗോളിൽ സ്പെയിൻ അകത്തേക്കും പോർച്ചുഗൽ പുറത്തേക്കും.
ബോൾ പൊസിഷനിൽ സ്പെയിൻ അല്പം മുന്നിൽ ആയിരുന്നെങ്കിലും ആക്രമണത്തിൽ ഇരു ടീമുകളും ഒരുപോലെ കട്ടക്ക് നിന്നിരുന്നു. പക്ഷേ അവസരങ്ങൾ ഇരുവർക്കും മുതലെടുക്കാൻ ആയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒരു മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ താരത്തിന് മുന്നിൽ ഉനായ് സിമൺ എന്ന സ്പാനിഷ് ഗോളി അവതരിക്കുകയായിരുന്നു. മത്സരത്തിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് സ്പാനിഷ് ഗോളി പുറത്തെടുത്തത്. ഒടുവിൽ അവസാന നിമിഷമാണ് സ്പെയിനെ സെമിയിലേക്ക് എത്തിച്ച മൊറാട്ടയുടെ ഗോൾ വന്നത്. കാർവഹാളിൻ്റെ ബോക്സിലേക്ക് ഉള്ളൊരു ലോങ്ങ് ബോൾ ഒരു തകർപ്പൻ ഹെഡ്ഡിലൂടെ വില്യംസ് മൊറാട്ടയ്ക്ക് മറിച്ചുനൽകുകയായിരുന്നു. വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ മൊറാട്ടയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്തായാലും ഈയൊരു വിജയത്തോടെ നേഷൻസ് ലീഗിൻ്റെ സെമിയിൽ പ്രവേശിക്കുവാൻ സ്പെയിനിനായി.
യഥാക്രമം ക്രൊയേഷ്യ, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ ടീമുകളാണ് സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.






































