വലിയ അഴിച്ചു പണികളുമായി ഐഎസ്എലിന്റെ അടുത്ത സീസൺ
അടുത്ത സീസൺ മുതൽ ഐഎസ്എൽ ഫുട്ബോൾ മത്സരഘടന പുതുക്കിപ്പണിയാൻ ആലോചന. ഓരോ ടീമിനും 27 മത്സരങ്ങളാണു പരിഗണനയിലുള്ളത്. ഓരോ ടീമും ഒരേ എതിരാളിക്കെതിരെ 3 തവണയാവും കളിക്കുക. പരമ്പരാഗത ‘ഹോം ആൻഡ് എവേ’ പോരാട്ടങ്ങൾക്കു പകരം പുതിയ രീതിയിലായിരിക്കും ‘ഹോം ആൻഡ് എവേ’ മാച്ചുകൾ.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനാണ് പുതിയ മറ്റങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്.
എഎഫ്സി ചാംപ്യൻസ് ലീഗിന് (എസിഎൽ) യോഗ്യത നേടുന്ന ടീം സീസണിൽ 27 മത്സരങ്ങൾ കളിച്ചിരിക്കണം എന്നതാണ് എഎഫ്സി ചട്ടം. പക്ഷേ 10 ടീം മാത്രമുള്ള ഐഎസ്എല്ലിൽനിന്ന് യോഗ്യത നേടുന്ന ടീമിന് നിലവിൽ 27 മത്സരങ്ങൾ ലഭിക്കുന്നില്ല. ഇതിനു പരിഹാരമായാണ് പുതിയ രീതി. മത്സരങ്ങൾ വെള്ളി, ശനി, ഞായർ ദിനങ്ങളിൽ മാത്രമാക്കാനും ആലോചനയുണ്ട്.
ഇതോടെ കൂടുതൽ മാസങ്ങളിലേക്കു ലീഗ് നീളും.
പുതിയ ഘടന സംബന്ധിച്ചുള്ള അവസാനഘട്ട ചർച്ചകളിലാണു ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ്. കഴിഞ്ഞ മാസം മുംബൈയിൽ ചേർന്ന കോച്ചസ് ഫോറം മാറ്റങ്ങൾ ചർച്ച ചെയ്തിരുന്നതായാണ് വിവരങ്ങൾ.






































